14/10/2013

ആത്മോപദേശതകം- ശ്രീ നാരായണ ഗുരു


അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം. 1


കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം. 2


വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം. 3


അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം. 4


ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലിതു കണ്ടു പോയിടേണം. 5


ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം. 6


ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം. 7


ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം. 8


ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം. 9


“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും. 10


‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു. 11


തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം. 12


ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം. 13


ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം. 14


പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും. 15


അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം. 16


അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന, വർത്തി വൃത്തിയത്രേ 17


അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം. 18


അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ? 19


ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ? 20


പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം. 21


പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം. 22


അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം. 23


അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം. 24


ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു. 25


അവയവമൊക്കെയമർത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവൻ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ. 26


ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം. 27


അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം. 28


മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവുരുവിട്ടുമിരിക്കിൽ മായ മാറും. 29


ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം
വിടുകിലവൻ വിശദാന്തരംഗനായ് മേ-
ലുടലിലമർന്നുഴലുന്നതില്ല നൂനം. 30


അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം. 31


അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം. 32


അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു. 33


അരനൊടിയാദിയരാളിയാർന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തൻ-
തിരുവിളയാടലിതെന്നറിഞ്ഞിടേണം. 34


ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ. 35


അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാർന്നു-
ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം. 36


വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാൽ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം. 37


പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം. 38


അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
പിരിവിവയിൽ സമതൻവിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു. 39


സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
ഭ്രമകലയാലഖിലം പ്രമേയമാകും. 40


‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാൻ കരുവെന്നു കണ്ടിടേണം. 41


‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേൽ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം. 42


പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം. 43


പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം. 44


ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം. 45


പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം. 46


ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം. 47


തനുവിലമർന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോർക്കിലാരും. 48


അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം. 49


നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയർന്നറിവായി മാറിടുന്നു. 50


അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
മരമഖിലം മറയെപ്പടർന്നിടുന്നു. 51


ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം! 52


ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാൻ മനനം തുടർന്നിടേണം. 53


ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയിൽനിന്നു പുറന്നു മാറിടുന്നു. 54


നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു. 55


കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കർമ്മമത്രേ! 56


അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു. 57


നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം. 58


അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും. 59


അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല. 60


വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയർന്നറിവായി മാറിടുന്നു. 61


പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം. 62


അറിവിലിരുന്നപരത്വമാർന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
പരവശനായറിവീല പണ്ഡിതൻ താൻ-
പരമരഹസ്യമിതാരു പാർത്തിടുന്നു! 63


പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി. 64


ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം! 65


ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനിൽപ്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതൻ വടിവാർന്നു നിന്നിടുന്നു. 66


ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം. 67


അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി. 68


ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം. 69


ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോർത്തിടേണം. 70


സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു. 71


ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു. 72


ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും. 73


പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം. 74


പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം. 75


മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു. 76


പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും. 77


മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം. 78


ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം. 79


സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
ക്ഷിതി മുതലായവ ഗീരു മാത്രമാകും. 80


പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും. 81


അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാർന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സർവ്വം. 82


ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും. 83


അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും. 84


നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം. 85


തനു മുതലായതു സർവ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു. 86


തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോർത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു. 87


സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം. 88


അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും. 89


അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം. 90


പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാൻ
ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു. 91


വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും. 92


ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ. 93


ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം. 94


വിപുലതയാർന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീർണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും. 95


അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും. 96


അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും. 97


ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയഴിയാതറിവെന്നു ചൊല്ലിടേണം. 98


അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല. 99


അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം! 100

-സമാപ്തം-

No comments: