17/10/2013

ജനനീനവരത്നമഞ്ജരി - ശ്രീ നാരായണ ഗുരു.



രാജയോഗമാര്‍ഗ്ഗത്തിലൂടെ ആത്മസാക്ഷാത്കാരം ആഗ്രഹിക്കുന്ന സാധകന്‍ രാജയോഗജനനിയെന്ന്  സംബോധന ചെയ്യുന്ന വിധം എഴുതിയ അനുപ്രാസമനോഹരമായ സ്തോത്രം.


ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി

കലര്‍ന്നാറിടുന്നു ജനനീ!        1

ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-

മുല്ലാഘബോധജനനീ.        2

ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു

വണ്ടാണു സൂരി സുകൃതീ.        3

ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
വേരായ നിന്‍ കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി

ഹേ, രാജയോഗജനനീ.        4

മേലായ മൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-

വീലാഗമാന്തനിലയേ.        5

മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-

ഹോ! നാടകം നിഖിലവും.        6

എന്‍ പാപമെയ്‌വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-

വും ഭാനമാകുമഖിലം.        7

സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-

ഹത്തായിടും ജനനി നീ.        8

ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ!


No comments: