29/10/2013

ഹരിനാമ കീര്‍ത്തനം – രാമാനുജനെഴുത്തച്ഛന്‍



ഓങ്കാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ
യാങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു
ബോധം വരുത്തുവതിനാളായി നിന്ന പര-
മാചാര്യരൂപ! ഹരി നാരായണായ നമഃ 1

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത, മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍കൃപാവലിക-
ളുണ്ടായെങ്കലിഹ നാരായണായ നമഃ 2

ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നയ്‌കവേണമിഹ,
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ! നാരായണായ നമഃ 3

അര്‍ക്കനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
കണ്ണായിരുന്ന പൊരുള്‍ താനെന്നുറക്കുമള-
വാനന്ദമെന്തു ഹരി നാരായണായ നമഃ 4

ഹരിനാമകീര്‍ത്തനമിതുരചെയ്‌വതിന്നു ഗുരു-
വരുളാലെ ദേവകളുമരുള്‍ ചെയ്‌ക ഭൂസുരരും
നരനായ്‌ ജനിച്ചുടനെ മരണം ഭവിപ്പളവു-
മുരചെയ്‌വതിന്നരുള്‍ക; നാരായണായ നമഃ 5

ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജന-
നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കര്‍മ്മത്തിനും; പരമനാരായണായ നമഃ 6

ഗര്‍ഭസ്ഥനായ്‌ ഭുവി ജനിച്ചും മരിച്ചുമുദ-
കപ്പോളപ്പൊലെ, ജനനാന്ത്യേന നിത്യഗതി;
ത്വദ്ഭക്തി വര്‍ദ്ധനമുദിക്കേണമെന്‍ മനസി
നിത്യം തൊഴായ്‌-വരിക നാരായണായ നമഃ 7

ണത്താരില്‍മാനിനിമണാളന്‍ പുരാണപുരു-
ഷന്‍ ഭക്തവല്‍സലനനന്താദിഹീനനപി
ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
യാടീടുവാനരുള്‍ക; നാരായണായ നമഃ 8

പച്ചക്കിളിപ്പവിഴപാല്‍വര്‍ണ്ണമൊത്തപര-
മിച്ഛിപ്പവര്‍ക്കു ഷഡാധാരം കടന്നുപരി-
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്ത്വരജ-
സ്തമോഭേദമൊടു ഹരി നാരയണായ നമഃ 9

തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു
മുക്തിക്കു തക്കൊരുപദേശം തരും, ജനന-
മറ്റീടുമന്നവനു: നാരായണായ നമഃ 10

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ
സമ്പൂര്‍ണ്ണലിഖിത ഗിരിം കേട്ടു ധര്‍മ്മപതി
യെന്‍പക്കലുള്ള ദുരിതം പാര്‍ത്തുകാണുമള-
വംഭോരുഹാക്ഷ! തുണ നാരായണായ നമഃ 11

നക്ഷത്ര പങ്‌ക്തികളുമിന്ദുപ്രകാശവു-
മൊളിക്കുംദിവാകരനുദിച്ചങ്ങുയര്‍ന്നളവില്‍
പക്ഷീ ഗണം ഗരുഡനെക്കണ്ടുകൈതൊഴുതു
രക്ഷിക്കയെന്നടിമ; നാരായണായ നമഃ 12

മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം കളത്രധനം
സ്വപ്നാദിയില്‍ പലവുകണ്ടിങ്ങുണര്‍ന്നവനൊ-
ടൊപ്പം ഗ്രഹിക്ക; ഹരി നാരായണായ നമഃ 13

അന്‍പേണമെന്മനസിശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിതി വാഴ്തുന്നു ഞാനതിന്‌
അന്‍പൊത്തൊരക്ഷരവുമോരോന്നിന്തെന്മൊഴിയി-
ലമ്പോടു ചേര്‍ത്തു; ഹരി നാരായണായ നമഃ 14

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി,
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
കീര്‍ത്തിപ്പതിന്നരുള്‍ക; നാരായണായ നമഃ 15

ഇക്കണ്ട വിശ്വമതുമിന്ദ്രാദിദേവകളു-
മര്‍ക്കേന്ദു വഹ്നികളൊടൊക്കും ത്രിമൂര്‍ത്തികളും
അഗ്രേ വിരാട്‌പുരുഷ നിന്മൂലമക്ഷരവു-
മോര്‍ക്കാറുമായ്‌ വരിക നാരായണായ നമഃ 16

ഈവന്ന മോഹമകലെപ്പോവതിന്നു പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകില്‍
ജീവന്നു, കൃഷ്ണ ഹരി ഗോവിന്ദ രാമയിതി
നാമങ്ങളൊന്നൊഴിയെ; നാരായണായ നമഃ 17

ഉള്ളില്‍ക്കനത്ത മദമാല്‍സര്യമെന്നിവക-
ളുള്ളോരു കാലമിദമെന്നാകിലും മനസി
ചൊല്ലുന്നതാരു തിരുനാമങ്ങളെന്നവനു
നല്ലൂ ഗതിക്കു വഴി; നാരായണായ നമഃ 18

ഊരിന്നു വേണ്ട ചിലഭാരങ്ങള്‍ വേണ്ട ബത
നീരിന്നു വേണ്ട നിജദാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുത ഹരേ! എന്നതിന്നൊരുവര്‍-
നാവെന്നി വേണ്ട ഹരി നാരായണായ നമഃ 19

ഋതുവായ പെണ്ണിനുമിരപ്പന്നു ദാഹകനു
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരുനാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരി നാരായണായ നമഃ 20

ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ക-
ളിപ്പവയെന്നു പറയുന്നതാകിലും മനസി
ആവോ നമുക്കു തിരിയായെന്നുറച്ചു തിരു-
നാമങ്ങള്‍ ചൊല്‍ക ഹരി നാരായണായ നമഃ 21

ഌസ്മാദി ചേര്‍ത്തൊരു പൊരുത്തമ്നിനയ്ക്കലുമി-
തജിതന്റെ നാമജുണമതിനിങ്ങു വേണ്ടു ദൃഡം
ഒരു കോടികോടി വക തിരുനാമമുള്ളവയി-
ലരുതാത്തതില്ല ഹരി നാരായണായ നമഃ 22

ൡകാരമാദി മുതലായിട്ടു ഞാനുമിത
കൈകൂപ്പി വീണുടനിരക്കുന്നുനാഥനൊടു
ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
വൈകുന്നതെന്ത്‌ ഹരി നാരായണായ നമഃ 23

എണ്ണുന്നു രാമഹരി രാഗാദിപോയിടുവാ-
നെണ്ണൂന്നിതാറുപടി കേറിക്കടപ്പതിനു
കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
ലെണ്ണാവതല്ല; ഹരി നാരായണായ നമഃ 24

ഏകാന്തയോഗികളിലാകംക്ഷകൊണ്ടു പര-
മേകാന്തമെന്ന വഴി പോകുന്നിതെന്‍ മനവും
കാകന്‍ പറന്നു പുനരന്നങ്ങള്‍ പോയ വഴി
പോകുന്നപോലെ; ഹരി നാരായണായ നമഃ 25

ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടു മുടനെണ്‍മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍
മേവുന്ന നാഥ ജയ; നാരായണായ നമഃ 26

ഒന്നിന്നു തത്ത്വമിതു ദേഹത്തിനൊത്തവിധ-
മെത്തുന്നിതാര്‍ക്കുമൊരുഭേദം വരാതെ ഭുവി
മര്‍ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
ലെത്തുന്നു മോക്ഷമതില്‍; നാരായണായ നമഃ 27

ഓതുന്നു ഗീതകളിതെല്ലാമിതിന്നുപൊരുള്‍
ഏതെന്നു കാണ്മതിനു പോരാ മനോബലവും
ഏതെങ്കിലും തവ ഹി കാരുണ്യമിന്നു മമ
സാധിക്കവേണ്ടൂ; ഹരി നാരായണായ നമഃ 28

ഔദുംബരത്തില്‍ മശകത്തിനു തോന്നു`മിതില്‍
മീതേ കദാപി സുഖമില്ലെ` ന്നുതപ്പരിചു
ചേതോവിമോഹിനി മയക്കായ്‌ക മായ തവ
ദേഹോ ഹമെന്ന വയില്‍ നാരായണായ നമഃ 29

അംഭോജസംഭവനുമമ്പോടു നീന്തി ബത!
സമ്മോഹവാരിധിയലെന്നേടമോര്‍ത്തു മമ
വന്‍പേടി പാരമിതു നമ്മോടടായ്‌വതിനു
മുന്‍പേ തൊഴാമടികള്‍; നാരായണായ നമഃ 30

അപ്പാശവും വടിയുമായ്‌ക്കൊണ്ടജാമിളനെ
മുല്‍പ്പാടു ചെന്നു കയറിട്ടോരു കിങ്കരരെ
മുല്‍പ്പുക്കു ചെന്നഥ തടുത്തോരു നാല്‌വരെയു
മിപ്പോഴെ നൗമി; നാരായണായ നമഃ 31

കഷ്ടം ഭവാനെയൊരു പാണ്‌ഡ്യന്‍ഭജിച്ചള-
വഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനതു
നക്രേണ കാല്‌ക്കഥ കടിപ്പിച്ചു പിന്നെയുമ-
തോര്‍ക്കാവതല്ല; ഹരി നാരായണായ നമഃ 32

ഖട്വാംഗനെന്ന ധരണീശന്നു കാണ്‍കൊരുമു-
ഹൂര്‍ത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി
ഒട്ടല്ല നിന്‍ കളികളിപ്പോലെ തങ്ങളില്‍ വി-
രുദ്ധങ്ങളായവകള്‍; നാരായണായ നമഃ 33

ഗര്‍വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി
ചൊവ്വോടു നില്‍പ്പതിനു പോരാ നിനക്കു ബലം-
അവ്വാരിധൗ ദഹനബാണം തൊടുത്തതു തെ-
ളിപ്പിപ്പതിന്നു മതി; നാരായണായ നമഃ 34

ഘര്‍മ്മതപം കുളിര്‍നിലാവെന്നു തമ്പിയൊടു
ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു-
തന്നെത്തിരഞ്ഞു മഴുകിച്ചു മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ; നാരായണായ നമഃ 35

ങാനം കണക്കെയുടനഞ്ചക്ഷരത്തിനുമി-
തൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത
കുന്നോരു ദാസിയെ മനോജ്‌ഞ്ഞാംഗിയാക്കിയതു
മൊന്നല്ലെയാളു! ഹരി നാരായണായ നമഃ 36

ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
നിന്ദ്രാത്മജന്നു യുധി തേര്‍പൂട്ടി നീയജിത!
ചെമ്മേ മറഞ്ഞൊരു ശരംകൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്ന ഹ! ഹ! ഹ! നാരായണായ നമഃ 37

ഛന്നത്വമാര്‍ന്നു കനല്‍പോലെനിറഞ്ഞുലകില്‍
മിന്നുന്ന നിന്മഹിമയാര്‍ക്കുംതിരിയ്ക്കരുത്‌
അന്നന്നു കണ്ടതിനെവാഴ്തുന്നുമാമുനിക-
ളെന്നത്രെ തോന്നി മമ നാരായണായ നമഃ 38

ജന്തുക്കളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലിഹ
ബന്ധം വിടാതെ പരിപൂര്‍ണ്ണാത്മനാ സതതം
തന്തൗ മണിപ്രകരഭേദങ്ങള്‍ പോലെ പര-
മെന്തെന്തു ജാതിഭിദ നാരായണായ നമഃ 39

ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
തോതുന്ന ഗീതകളിലും പാല്‍പയ്യൊധിയിലും
ആകാശവീഥിയിലുമൊന്നായ്‌ നിറഞ്ഞരുളു-
മാനന്ദരൂപ! ജയ നാരായണായ നമഃ 40

ഞാനെന്നുമീശ്വരനിതെന്നും പിളര്‍ന്നളവു
ജ്ഞാനാനദ്വയങ്ങള്‍പലതുണ്ടായതിന്നു മിഹ-
മോഹം നിമിത്തമതു പോകും പ്രകാരമപി
ചേതസ്സിലാക മമ; നാരായണായ നമഃ 41

ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടല്‍;
ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടല്‍
ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ 42

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട
നേകശ്രുഹിയ്‌ക്കലൊരുമിക്കുന്ന പോലെപരം
ഏകാക്ഷരത്തിലിതടങ്ങുന്നു സര്‍വ്വവുമി-
താകാശസൂക്ഷ്‌മതനു, നാരായണായ നമഃ 43

ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി
മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
കമ്പം കളഞ്ഞു നിലയാറും കടപ്പതിനു
കമ്പങ്ങള്‍ തീര്‍ക്ക, ഹരി നാരായണായ നമഃ 44

ഢക്കാമൃദംഗതുടിതാളങ്ങള്‍പോലെയുട-
നോര്‍ക്കാമിതിന്നിലയിലെന്നടമോര്‍ത്തു മമ
നില്‍ക്കുന്നതല്ല മനമാളാനബദ്ധകരി
തീന്‍കണ്ടപോലെ ഹരി നാരായണായ നമഃ 45

ണത്വം വരു പരിചു കര്‍മ്മവ്യപായമിഹ
മദ്ധ്യേ ഭവിക്കിലുമതില്ലെങ്കിലും കിമപി
തത്ത്വാദിയില്‍ പരമുദിച്ചോരു ബോധമതു
ചിത്തേവരുന്നു മമ; നാരായണായ നമഃ 46

തത്ത്വാര്‍ത്ഥമഖിലത്തിന്നുമുണ്ടു ബത
ശബ്ദങ്ങളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലഥ
മുക്തിക്കു കാരണമതേ ശബ്ദമെന്നു, തവ
വാക്യങ്ങള്‍ തന്നെ; ഹരി നാരായണായ നമഃ 47

ഥല്ലിന്നുമീതെ പരമില്ലെന്നുമോതിയുട-
നെല്ലാരൊടും കുതറി വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹം ബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ; നാരായണായ നമഃ 48

ദംഭായ വന്മരമതിന്നുള്ളില്‍ നിന്നു ചില
കൊമ്പും തളിര്‍ത്തവധിയില്ലാതെ കായ്‌കനിയും
അമ്പോടതിന്നരികില്‍ വാഴായ്‌വതിന്നുഗതി
നിന്‍പാദഭക്തിലത; നാരായണായ നമഃ 49

ധന്യോഅഹമെന്നുമതിമാന്യോഅഹമെന്നുമതി-
പുണ്യങ്ങള്‍ചെയ്ത പുരുഷന്‍ ഞാനിതെന്നുമുടന്‍
ഒന്നല്ല കാണ്‍കൊരു കൊടുങ്കാടു ഡംഭയ-
മൊന്നിച്ചു കൂടിയതു; നാരായണായ നമഃ 50

നന്നായ്‌ദഹിച്ചൊരു സഹസ്രാരധാരയിതി-
ലിന്നീറ്റില്‍ നിന്‍ കരുണ വന്മാരിപെയ്തു പുനഃ
മുന്നം മുളച്ച തവ ഭക്തിക്കു വാഴ്‌ത്തുവതു-
മിന്നേ കൃപാനിലയ; നാരായണായ നമഃ 51

പലതും പറഞ്ഞു പകല്‍ കളയുന്നു നാവു തവ
തിരുനാമ കീര്‍ത്തനമിതതിനായ്‌വരേണമിഹ
കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി
എളുതെന്നു കേള്‍പ്പു; ഹരി നാരായണായ നമഃ 52

ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
മലപാത്രമായ തടി പലനാളിരുത്തിയുടന്‍
അളവില്ലയാത വെളിവകമേയുദിപ്പതിനു
കളയായ്‌ക കാലമിനി; നാരായണായ നമഃ 53

ബന്ധുക്കളത്ഥഗൃഹപുത്രാദിജാലമതില്‍
ബന്ധിച്ചവന്നുലകില്‍ നിന്‍തത്ത്വമൊക്കെയിതു
അന്ധന്നു കാട്ടിയൊരു കണ്ണാടി പോലെ വരു-
മെന്നാക്കൊലാ മമ ച നാരായണായ നമഃ 54

ഭക്ഷിപ്പതിന്നു ഗുഹപോലെ പിളര്‍ന്നു മുഖ
മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ
ഒത്തുന്ന ദര്‍ദുരമുരത്തോടെ പിമ്പെയൊരു
സര്‍പ്പം കണക്കെ; ഹരി നാരായണായ നമഃ 55

മന്നിങ്കല്‍ വന്നിഹ പിറന്നന്നുതൊട്ടുപുന-
രെന്താന്നു വാങ്‌മനസുദേഹങ്ങള്‍ ചെയ്തതതു
മെന്തിന്നിമേലിലതുമെല്ലാം നിനച്ചു ഹൃദി
സന്തോഷമായ്‌വരിക നാരായണായ നമഃ 56

യാതൊന്നു കണ്ടതതു നാരായണപ്രതിമ
യാതൊന്നു കേട്ടതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്തതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ 57

രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
ഫണിരാജെനെപ്പോഴുമിരിപ്പാന്‍ കിടപ്പതിനും
അണിയുന്നതൊക്കെ വനമാലദി കൗസ്തുഭവു-
അഹമേവ വിഷ്‌ണു; ഹരി നാരായണായ നമഃ 58

ലക്ഷപ്രകാരമതു സൃഷ്‌ടിപ്പതിന്നുമിതു
രക്ഷിപ്പതിന്നുമഥ ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീ രണ്ടു ശക്തികള-
തിങ്കേന്നുദിച്ചവകള്‍; നാരായണായ നമഃ 59

വദനം നമുക്കു ശിഖി, വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭുവനം നമുക്കു ശിവ! നിയമങ്ങള്‍ രാത്രിപകല്‍
അഹമേവ വിശ്വതനു; നാരായണായ നമഃ 60

ശക്തിത്തുതക്ക വഴിയിത്ഥം ഭജിപ്പവനു
ഭക്തിംവിദേഹിദൃഢവിശ്വാസമോടുമമ
ഭക്ത്യാ കടന്നു തവ തൃക്കാല്‍പിടിപ്പതിന-
യയ്‌ക്കുന്നതെന്നു; ഹരി നാരായണായ നമഃ 61

ഷഡ്‌ വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുതു-
ചിത്താംബുജം മമതവാസ്ഥാനരംഗമിതു
തത്രാപി നിത്യവുമൊരികാലിരുന്നരുള്‍ക
ചിത്താംബുജേ മമ ച നാരായണായ നമഃ 62

സത്യം വദാമി; മമ ഭൃത്യാദിവര്‍ഗ്ഗമതു-
മര്‍ത്ഥം കളത്രസുതമിത്രങ്ങളെന്നിവയും
ഒക്കെ ത്വദര്‍പ്പണമതാക്കീട്ടു ഞാനുമിത
തൃക്കാല്‌കല്‍ വീണു; ഹരി നാരായണായ നമഃ 63

ഹരനും വിരിഞ്ചനുമൊരമരേന്ദ്രനാദികളു-
മറിയുന്നതല്ല തവ മറിമായതന്‍ മഹിമ
കരുവായ്‌ മുതല്‍ കരളിലൊരുപോലെ നിന്ന പര
പര ജീവ നീ തെളിക നാരായണായ നമഃ 64

ളത്വം ഭവിച്ചിതു ലകാരത്തിനപ്പരിചു
തത്ത്വം നിനയ്‌ക്കിലൊരു ദിവ്യത്വമുള്ളു തവ
കത്തുന്ന പൊന്മണിവിളക്കെന്നപോലെ ഹൃദി
നില്‌ക്കുന്ന നാഥ ജയ നാരായണായ നമഃ 65

ക്ഷരിയാതൊരക്ഷരമതിങ്കേന്നുദിച്ചളവു
ലിപിയേൂമക്ഷരമിതെന്നങ്ങുരപ്പു ജനം
അറിയാറുമായ്‌ വരിക പരമാക്ഷരസ്യ പൊരുള്‍
അറിയായുമായ്‌ വരിക നാരായണായ നമഃ 66

കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക
ദുരിതബ്‌ധി തന്‍നടുവില്‍ മറിയുന്നവര്‍ക്കു പുന-
രൊരുപോതമായ്‌വരിക നാരായണായ നമഃ 67

മദമത്സരാദികള്‍ മനസില്‍ തൊടാതെ ജന-
മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി
ഇതു കേള്‍ക്കതാനിതൊരു മൊഴിതാന്‍ പഠിപ്പവര്‍കള്‍
പതിയാ ഭവാംബുധിയില്‍ നാരായണായ നമഃ 68

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണാ സകലസന്താപനാശന
ജഗന്നാഥവിഷ്ണു, ഹരി നാരായണായ നമഃ

No comments: