19/12/2013

"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു:"


കഴിഞ്ഞ ദിവസം ഈ ശ്ലോകത്തിനും കമന്റിനും ഒരു മറുപടി കൊടുക്കാമോ എന്ന് ചോദിച്ചു ഒരു മെസ്സേജ് വന്നിരുന്നു. കുറച്ചധികം വിശദീകരിച്ചാല്‍ മാത്രമേ ഇതിനൊരു യുക്തമായ മറുപടി സാധ്യമാകൂ..

ഇതിന്റെ അര്‍ത്ഥമായി ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത് ഇങ്ങനെയാണ്:

"ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ ജനങ്ങള്‍ക്ക്‌ സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും". ഈ ശ്ലോകം ഉണ്ടാക്കിയിരിക്കുന്നത് ബ്രാഹ്മണരെ സുഖിപ്പിക്കുവാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതി ചേര്‍ത്തതാണ്, അല്ലാതെ ലോകത്തിനു സുഖമുണ്ടാകാനുള്ള പ്രാര്‍ത്ഥന ഒന്നുമല്ല എന്നൊക്കെ ആണ് വ്യാഖ്യാനം.

ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല്‍ മതി. ഇവിടെയും ഈ വ്യാഖ്യാനം ശരിയോ എന്നറിയാന്‍, ഈ വ്യാഖ്യാനം ഉണ്ടാക്കിയ ആളെ മനസിലാക്കിയാല്‍ മതി താനും. ഈ ശ്ലോകത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടാക്കിയത് ചരിത്രാധ്യാപകന്‍ ആണെന്ന് സ്വയം പറയുന്ന Dr . MS ജയപ്രകാശ് ആണ്. അദ്ദേഹം ഇന്നേ നാഴിക വരെ, ഭാരതീയ സംസ്കാരത്തെ കുറിച്ചോ ഹിന്ദു മതത്തെ കുറിച്ചോ ആക്ഷേപകരമാല്ലാത്ത ഒരു വാചകവും തന്റെ വായില്‍ നിന്ന് വീഴരുത് എന്ന് വാശിപിടിച്ചു നടക്കുന്ന ആളുമാണ്. അതില്‍ നിന്ന് തന്നെ ഊഹിക്കാം ഈ ശ്ലോകം വളചോടിച്ചതായിരിക്കുമെന്നു. അത് ഊഹം. ഇനി യാതാര്‍ത്ഥ്യം എന്തെന്ന് നോക്കാം.

ഇവിടെ വിമര്‍ശന വിധേയമാകുന്നത് മൂന്നാമത്തെ വരിയില്‍ ഉള്ള ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും മംഗളം ഭവിക്കട്ടെ എന്നാ വരികള്‍ ആണ്. ഇതിനു മറുപടി കൊടുക്കുന്നതിനു മുന്നേ ചിലത് സൂചിപ്പിക്കേണ്ടി വരും.

ഏതൊന്നിന്റെയും വ്യാഖ്യാനം പൂര്‍ണമാകണമെങ്കില്‍ അതിനു ചില ലക്ഷണങ്ങള്‍ തികയണം.

പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ
ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം.

ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ.

ജയപ്രകാശന്റെ വ്യാഖ്യാനത്തില്‍ ഈ അഞ്ചു ലക്ഷണങ്ങളും ഉണ്ടോ എന്നൊന്ന് നോക്കാം..

ഇതില്‍ ആദ്യം പറഞ്ഞ രണ്ടും "ഒരു വിധം" കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്, അതായതു പദങ്ങളെ ചേദിച്ചു അര്‍ഥം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ വ്യാഖ്യാന ലക്ഷനത്തിലെക്കെത്തുമ്പോള്‍ (വിഗ്രഹിക്കുക)എല്ലാം തകിടം മറിയുന്നു. ഇവിടെ വ്യാഖ്യാനം തനിക്കു ആവശ്യമുള്ളത് പോലെ ആക്കുന്നു ജയപ്രകാശന്‍. അതിനെ ഇങ്ങനെ ഉദാഹരിക്കാം. വിഗ്രഹം എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നത് സമസ്ത പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം ഗ്രഹിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു പദത്തെ ഗ്രഹിക്കുമ്പോള്‍ വിഗ്രഹിക്കുന്ന പദത്തിന്റെ സമസ്ത ലക്ഷണവും അര്‍ത്ഥവും പരിഗണിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ പ്രസ്താവ്യമായ ഗോവ് എന്നാ ശബ്ദത്തിന് വരുന്ന സകല അര്‍ത്ഥങ്ങളും എടുത്തു വേണം പ്രയോഗിക്കാന്‍. എന്തൊക്കെ ആണ് ഗോവ് എന്നാ ശബ്ദത്തിന് അര്‍ഥം?

ജയപ്രകാശനെ പോലുള്ള കൂലി എഴുത്തുകാര്‍ക്ക് ഗോവ് എന്ന് പറഞ്ഞാല്‍ "കാളയുടെ ഭാര്യ" മാത്രമായിരിക്കാം. എന്നാല്‍ ഒരു സനാതന ധര്‍മ വിശ്വാസിക്ക് ഗോവ് എന്നാ ശബ്ദത്തിന് പശു; കാള; സ്വര്‍ഗം; ആകാശം; അമ്പ്; വാക്ക്; സരസ്വതി; അമ്മ; ഗായകന്‍; സൂര്യന്‍; ചന്ദ്രന്‍; നക്ഷത്രം; രശ്മി; കണ്ണ്; ജ്ഞാനേന്ദ്രിയം; ജലം; വജ്രം; ഭൂമി; ഒരു യാഗം; രോമം; ഇടിവാള്‍; രാശിചക്രത്തിലെ രണ്ടാം രാശി; ഒന്‍പത് എന്ന സങ്ഖ്യ; ദിക്ക്; വരുണന്‍റെ പുത്രന്മാരുടെ സേനാനായകന്‍ എന്നിങ്ങനെ അനേകം അര്‍ഥങ്ങള്‍ ഉണ്ട്.

അത് പോലെ തന്നെ ബ്രാഹ്മണന്‍ എന്നുള്ളതിനും അനേകം അര്‍ഥങ്ങള്‍ ഉണ്ട്. സനാതന ധര്‍മ പ്രകാരം പൂണൂല്‍ ഇട്ട ആളെ അല്ല ബ്രാഹ്മണന്‍ എന്ന് വിളിക്കുക. ബ്രാഹ്മണന്‍ എന്നുള്ളതിന് ബ്രഹ്മത്തെ അറിഞ്ഞവന്‍, പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്.

അങ്ങനെ ഈ രണ്ടു പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം മനസിലാക്കി വേണം വാക്യങ്ങളെ തമ്മില്‍ യോജിപ്പിക്കാന്‍ ഒരു വ്യാഖ്യാതാവ്. ഇങ്ങനെ യോജിപ്പിച്ച് കഴിഞ്ഞാലും ഒരു പക്ഷെ സ്വാഭാവികമായും, ഉണ്ടാകാവുന്ന വ്യാഖ്യാനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ സമാധാനിപ്പിക്കുകയും വേണം. ഈ ശ്ലോകത്തിലെ ഗോവ് ശബ്ദത്തിനും ബ്രാഹ്മണ ശബ്ദത്തിനും വെറും പശുവും പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍ എന്നും മാത്രം ആണ് അര്‍ത്ഥമെങ്കില്‍ നാല് വാക്യങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലാതെ ആകുകയും ചെയ്യും. അതെങ്ങനെ എന്നും നോക്കാം..

ഈ ശ്ലോകം നമുക്ക് നല്‍കുന്നത് ഒരു വിശാലമായ സന്ദേശമാണ്. അതായത് ഒന്നാമത്തെ വരിയില്‍ പറയുന്നു, പ്രജകള്‍ സുഖമായിരിക്കട്ടെ (പണ്ഡിത/പാമര/ഉന്നതര്‍/താഴ്ന്നവര്‍/സ്ത്രീ/പുരുഷന്‍ എന്നാ വ്യത്യാസം ഒന്നുമില്ലാതെ എല്ലാവരും സുഖമായിരിക്കാട്ടെ). ഇതൊരു ഇടുങ്ങിയ സന്ദേശം ആണെന്ന് ആരും പറയില്ല. ഇനി രണ്ടാമത്തേതില്‍ പറയുന്ന, ന്യായമായ മാര്‍ഗത്തില്‍ കൂടി രാജാകന്മാര്‍ ഭരിക്കട്ടെ. ഇതിലും വിശാലമായ സന്ദേശം ഇല്ലെന്നു ആരും പറയില്ല. നാലാമത്തെ വരിയില്‍ പറയുന്നു, ഈ ലോകത്തിലെ സമസ്തവും സുഖം ആയി ഇരിക്കട്ടെ (ഈ വാക്കില്‍ ശത്രുക്കള്‍ പോലും പറയില്ല ഇടുങ്ങിയ സന്ദേശം എന്ന്). അങ്ങനെ വരുമ്പോള്‍ എങ്ങനെ വരും മൂന്നാമത്തെ വരിയില്‍ മാത്രം ഇടുങ്ങിയ ഒരു ചിന്താഗതിയും സന്ദേശവും ? ഈ ശ്ലോകത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരും പ്രച്ചരിപ്പിക്കുന്നവരും ഉത്തരം തരേണ്ടതാണ് ഈ ആക്ഷേപത്തിന്.

എന്നാല്‍ വിശാലമായ ഒരര്‍ഥത്തില്‍ വിശാലമായ കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ ശ്ലോകത്തെ, മറ്റുള്ള നിക്ഷിപ്ത തല്പര്യമോന്നുമില്ലാതെ, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ പഞ്ച ലക്ഷണവും തികഞ്ഞ വ്യാഖ്യാനം ഉപയോഗിച്ച് വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ വരും അര്‍ഥം.

"പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ.

നോക്കൂ, എത്ര വിശാലമായ ഒരു സങ്കല്പത്തെ ആണ്, ജയപ്രകാശനെ പോലെ ഉള്ള ദുഷ്ചിന്തകര്‍ വികലമാക്കി പ്രചരിപ്പിക്കുന്നത്!! അത് കൊണ്ട് ജയപ്രകാശനെ പോലുള്ളവര്‍ എന്ത് വേണമെങ്കില്‍ പ്രച്ചരിപ്പിക്കട്ടെ, മനസിലാക്കട്ടെ, സനാതന ധര്‍മ വിശ്വാസികള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാന്‍ ശ്രമിക്കുക. വീയെസ് പറഞ്ഞത് പോലെ, ചോറുണ്ണുന്ന ബുദ്ധി ഉയ്പയോഗിക്കുക. അല്ലാതെന്തു പറയാന്‍?

ഇനി അടുത്ത വിമര്‍ശനം, ഈ ശ്ലോകം ഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ല അത് കൊണ്ട് സ്വീകാര്യമല്ല എന്നാണു.

"വായുപുരാണം" സംക്ഷേപ സുന്ദര കാന്ടത്തിലെ മുപ്പത്തേഴാം ശ്ലോകം ആണിത് (ഫലശ്രുതിയിലെ രണ്ടാം ശ്ലോകവും).


ആയുഷ്യം ആരോഗ്യകരം യസായം 
സൌബ്രത്രുകം ബുദ്ധികരം ശുഭം ച ,
സ്രോതവ്യ മേതന്‍ നിയമേന 
സദ്ബിരഖ്യാനമോജസ്കരംര്‍ഹിദി കാമൈ ., 36

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" 37

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ ,
രഘുനാധായ നാഥായ സിതായ പതയെ നമ : 38



Courtesy ~ കട്ടിലപൂവം വിനോദ്

6 comments:

Anonymous said...

🙏🙏🙏

Anonymous said...

ഈ പറയുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല ! സമസ്താ: ലോകാ: എന്നുള്ളത് നാം (വ്യക്തി ) തന്നെയാണ് ! നമ്മളെ ഉദ്ദേശിച്ചു മാത്രമാണ് ! ആ ലോകത്ത് ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങൾ അന്ത:കരണങ്ങൾ, കർമേ ന്ദ്രിയങ്ങൾ, ജ്ഞാനേന്ദ്രിയങ്ങൾ തുടങ്ങിയ എല്ലാം ആണ് സമസ്ത ലോകങ്ങൾ ! അതെല്ലാം സുഖമായും രഞ്ജിപ്പോടേയും ഇരിയ്ക്കാൻ രാജാവ് (ജ്ഞാനം) ബുദ്ധിയേ ഉപയോഗപ്പെടുത്തണം !രഞ്ജിപ്പിയ്ക്കുന്നവനാണ് രാജാവ് ! ആ രാജാവ് ജ്ഞാനത്തിന് കീഴ്പ്പെട്ട ബുദ്ധികൊണ്ട് മനസ്സിനേയും, ഇന്ദ്രിയങ്ങളേയും, ഇന്ദ്രിയാർത്ഥങ്ങളേയും ഒക്കെ ലക്ഷ്യപ്രാപ്തിയ്ക്ക് ഉപയോഗിയ്ക്കണം ! അങ്ങനെ സുഖം ഭവിയ്ക്കട്ടെ എന്നാണർത്ഥം! അതിന് പുറം ലോകവുമായി ഒരു ബന്ധവുമില്ല ! ഒരു വ്യക്തി , ആ വ്യക്തി യുടെ ലോകം! അത്ര തന്നെ !

Anonymous said...

ഗോ എന്നാൽ ധർമ്മം എന്നും ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ
അർത്ഥം
ഇങ്ങനെയാണെങ്കിലും
ചില വഞ്ചകമാർ പശുവും പൂണൂലിട്ട ജന്മബ്രാഹ്മണനും ആണെങ്കിൽത്തന്നെ
ആരെയും ഉപദ്രവിക്കാത്ത / സസ്യഭുക്കുകളായ സമൂഹത്തിലെപ്രതികരണേ ശേഷി യും കായിക ശേഷിയുംകുറഞ്ഞ ഇവർക്കുപോലും സുഖമാണെങ്കിൽ !
ന്യായമാർഗ്ഗത്തിലായിരിക്കും രാജാക്കന്മാർ ഭൂമി ഭരിക്കുന്നത് എന്നു സ്പഷ്ടം അങ്ങനെയുള്ള പ്രജകൾക്കും , ഗോക്കൾക്കും ബ്രാഹ്മണർക്കും സ്വസ്തി ആശംസിക്കുന്നതിൽ എന്തു തെറ്റാണുള്ളത്
അപ്രകാരം മാലോകർക്ക് എല്ലാവർക്കുംസുഖം ഭവിക്കട്ടെ എന്നു പറയുന്നത് കാണുമ്പോൾ

ചൊറിച്ചിലു വരുന്നവൻ
ഒരു അന്തംകമ്മിയായിയിരിക്കും എന്ന തീർച്ച

Anonymous said...

വൃഷ്ടി, സമഷ്ടി എന്നുണ്ട്. വൃഷ്ടിയുടെ ലോകം (അനുഭവമണ്ഡലം) അവന്റെ ശരീരമാണ്. സമഷ്ടി ശരീരം പ്രപഞ്ചവും.. അതുകൊണ്ട് ഈ ശ്ലോകാർത്ഥത്തെ സ്ഥൂലതലത്തിൽ പരിഗണിക്കാം. തെറ്റില്ല

Anonymous said...

ഉദാഹരണമായി വ്യക്തിശരീരത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നമ്മിലെ ചൈതന്യമാണ് ക്ഷേത്രത്തിലെ ചൈതന്യം.

ശ്രീഭഗവാനുവാച:
ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ
ഏതദ്‌യോ വേത്തിതം പ്രാഹുഃ
ക്ഷേത്രജ്ഞ ഇതി തദ്വിദഃ

അർത്ഥം:

അല്ലയോ അര്‍ജ്ജുനാ, ഈ ശരീരത്തെ ക്ഷേത്രമെന്നു വിളിക്കുന്നു. ഇത് അറിയുന്നവനെ ക്ഷേത്രത്തെ അറിയുന്നവന്‍ – ക്ഷേത്രജ്ഞന്‍ – എന്നു വിളിക്കുന്നു.

Anonymous said...

ഈ ശ്ലോകം ഏത് ഗ്രന്ഥത്തിലെയാണ്