09/09/2013

ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.


"ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ"

ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു. 

പക്ഷെ എല്ലാവരും ബുദ്ധിമാന്മാരല്ല. അഥവാ ബുദ്ധി ഉണ്ടെങ്കില്‍ തന്നെ എന്തു വായിച്ചാലും അതിലുള്ള സകല അര്‍ത്ഥവും, താല്‍പര്യവും മനസ്സിലാക്കുവാന്‍ തക്കവണ്ണം വികസിച്ചതായിരിക്കണമെന്നില്ല. 

അങ്ങനെയുള്ളവര്‍ക്ക്‌ അവരുടെ ദൃഷ്ടിയെ പ്രകാശിപ്പിക്കുന്ന ദീപമാണ്‌ ഗുരു.


"മന്ത്രവ്യാഖ്യാകൃദാചാര്യഃ"

- ഷഡംഗയുക്തമായ വിദ്യാഭ്യാസം കൊണ്ട്‌ മന്ത്രത്തിന്റെ അര്‍ത്ഥം വരെ വ്യാഖ്യാനിച്ച്‌ ശിഷ്യനെ പഠിപ്പിക്കുവാന്‍ തക്ക അറിവുള്ളയാളാണ്‌ ആചാര്യ ശബ്ദത്തിനര്‍ഹന്‍..

ഗുരു എങ്ങനെയായിരിക്കരുത്‌-?

"അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-" 

ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു

"വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ"

വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍. 


മേല്‍പറഞ്ഞ തരത്തില്‍ ആചാര്യപരീക്ഷ ചെയ്ത്‌ തനിക്കനുയോജ്യനായ ഗുരുവിനെ കണ്ടു പിടിക്കണം. അല്ലാതെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തു നിന്നു പഠിക്കണം എന്ന്‌ നമ്മുടെ ശാസ്ത്രം പറയുന്നില്ല. ( അങ്ങനെ വേണമെന്നു ഞാനും ഒരിടത്തും പറഞ്ഞിട്ടില്ല - പക്ഷെ നല്ല ഗുരുവിനെ ലഭിക്കാന്‍ യോഗം വേണം)


ഇനി പഠിത്തം കഴിഞ്ഞാലോ -

ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക- 

"വിമൃശ്യൈതദശേഷേണ
യഥേഛസി തഥാ കുരു"

ഞാന്‍ ഈ ഉപദേശിച്ചതത്രയും വിമര്‍ശനബുദ്ധിയോടു കൊഒടി അശേഷമാകും വണ്ണം അതായത്‌ ഒട്ടും ബാക്കി വക്കാതെ പഠിച്ച്‌ ശേഷം നിനക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യുക.

ഈ വാക്കുകള്‍ ഒന്നു കൂടി ശ്രദ്ധിച്ചു പഠിക്കുക- ഗുരു ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല അവനവന്റെ സ്വാതന്ത്ര്യം എറ്റവും നന്നായി ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്‌


താഴെ കൊടുത്ത ചില ശ്ലോകങ്ങളും കൂടി നോക്കുക-

ജനിതാ ചോപനേതാ ച യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ

ജന്മം തരുന്നയാള്‍, ഉപനയനം ചെയ്യുന്നയാള്‍, വിദ്യ തരുന്നയാള്‍, ആഹാരം തരുന്നയാള്‍, ഭയത്തില്‍ നിന്നും രക്ഷിക്കുന്നയാള്‍ ഈ അഞ്ചുപേരേ ചേര്‍ത്ത്‌ പഞ്ചപിതാക്കള്‍ എന്നു പറയുന്നു. ഇവരെ അഞ്ചു പേരേയും പിതാവിനേ പോലെ കരുതണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം
.

ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്‌ ദ്രവ്യം യദ്ദത്വാ ചാനൃണീ ഭവേല്‍

ഒരക്ഷരമെങ്കിലും പഠിപ്പിച്ച ഗുരുവിനു കൊടുത്തു കടം വീട്ടത്തക്കവണ്ണം ഈ ഭൂമിയില്‍ യാതൊരു വസ്തുവുമില്ല.


പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല


പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ
സഭാമദ്ധ്യേ ന ശോഭന്തേ --"

ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-

കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌..


No comments: