03/09/2013

യോഗിക്കുണ്ടാവുന്ന അഷ്‌ടൈശ്വര്യപ്രാപ്തി


യോഗിക്കുണ്ടാവുന്ന അഷ്‌ടൈശ്വര്യപ്രാപ്തിയാണ് ഇവിടെ വിവരിക്കുന്നത്. 

അയാള്‍ക്ക് അണുപോലെ സൂക്ഷ്മമാകാനും പര്‍വ്വതംപോലെ സ്ഥൂലമാകാനും ഭൂമിപോലെ ഗരിഷ്ഠമാകാനും വായുപോലെ ലഘുവാകാനും കഴിയും. അയാള്‍ക്ക് ഏതൊന്നിനെയും യഥേഷ്ടം പ്രാപിക്കാം: ഏതിനെയും സ്വച്ഛന്ദം നിയമനം ചെയ്യാം: ഏതൊന്നിനെയും ജയിച്ചു വശത്താക്കാം, അങ്ങനെ പലതും സാധിക്കാം. സിംഹം ആട്ടിന്‍കുട്ടിയെപ്പോലെ അയാളുടെ കാല്ക്കലിരിക്കും. അയാളുടെ അഭീഷ്ടങ്ങളെല്ലാം ഇച്ഛാമാത്രേണ നിറവേറും. 

ശരീരം അമര്‍ത്ത്യമാവുന്നു. അതിനെ ഹനിക്കാന്‍ ഒന്നിനും സാധ്യമല്ല. യോഗി ഇച്ഛിച്ചാലല്ലാതെ അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിവില്ല. 'യോഗി കാലദണ്ഡത്തെ ഭഞ്ജിച്ചു സശരീരനായിത്തന്നെ ലോകത്തിലിരിക്കുന്നു.' യോഗിക്കു രോഗമോ ജരയോ മൃത്യുവോ സംഭവിക്കുന്നതല്ലെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.

ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുവാനായി മനസ്സിലുള്ള അവയുടെ സ്ഥാനംവിട്ടു ബഹിര്‍മുഖമായിപ്പോകുന്നു. അതിനെത്തുടര്‍ന്നാണു ജ്ഞാനമുണ്ടാവുന്നത്. ആ വ്യാപാരത്തോടൊപ്പംതന്നെ അഹംബുദ്ധിയുമുണ്ട്. ഇവയിലും, പിന്നീടുള്ള (അന്വയം, അര്‍ത്ഥവത്ത്വം എന്ന) രണ്ടു ധര്‍മ്മങ്ങളിലും അനുക്രമമായി സംയമം ചെയ്യുന്ന യോഗി ഇന്ദ്രിയങ്ങളെ ജയിക്കുന്നു. നിങ്ങള്‍ കാണുന്നതോ തൊടുന്നതോ ആയ വല്ല വിഷയവുമെടുക്കുക. ഒരു പുസ്തകംതന്നെയാകട്ടെ. ദൃഷ്ടമായ ആ വസ്തുവില്‍ ആദ്യം ചിത്തത്തെ സംയമം ചെയ്യണം. അനന്തരം പുസ്തകരൂപമായ ജ്ഞാനത്തിലും അതിനുശേഷം അതിനെ ദര്‍ശിക്കുന്ന അസ്മിതയിലും ക്രമേണ സംയമം ചെയ്യുക. ഇങ്ങനെ അനുക്രമമായ സംയമാഭ്യാസത്താല്‍ ഇന്ദ്രിയങ്ങളെല്ലാം വശീകൃതങ്ങളാകുന്നു.

പ്രകൃതിയെ ജയിച്ചു പുരുഷനും പ്രകൃതിക്കും തമ്മിലുള്ള ഭേദത്തെ സാക്ഷാത്കരിക്കുമ്പോള്‍, അതായത് പുരുഷന്‍ അമൃതനും ശുദ്ധനും പരിപൂര്‍ണ്ണനുമാണെന്നു സ്വയം അനുഭവപ്പെടുമ്പോള്‍, യോഗിക്കു സര്‍വ്വാധിപത്യവും സര്‍വ്വജ്ഞത്വവും സിദ്ധിക്കുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 364-367]

No comments: