03/07/2014

ചാതുർവർണ്ണ്യം

ഹിന്ദുമതമനുസരിച്ച് ജാതിയെയും തൊഴിലിനെയും അടിസ്ഥാനമാക്കി ആളുകളെ നാലുതട്ടുകളിലായി തരംതിരിക്കുന്ന രീതിക്കാണ് ചാതുർവർണ്ണ്യം എന്നു പറയുന്നത്. ശൂദ്രർ, വൈശ്യർ, ക്ഷത്രിയർ, ബ്രാഹ്മണർ എന്നിവയാണ് ഈ നാല് വിഭാഗങ്ങൾ. ഈ നാലു വർണ്ണങ്ങളിലും ഉൾപ്പെടാത്തവരെ അവർണ്ണർ എന്നു പറയുന്നു.
വർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കർമ്മത്തിൽ അധിഷ്ഠിതമാണെന്ന് മനുസ്മൃതിയിൽ പരാമർശമുണ്ട്. ഹിന്ദു പുരാണങ്ങളിൽ മനുഷ്യർ അവരുടെ ജീവിത കാലത്ത് പല വർണ്ണങ്ങളിലേക്ക് സംക്രമിക്കുന്നതിന് ഉദാഹരണങ്ങളുണ്ട്. ആദ്യകാലങ്ങളിൽ രാജാവായിരുന്ന വിശ്വാമിത്രൻ, ശൂദ്രരായിരുന്ന വ്യാസൻ മതംഗൻ തുടങ്ങിയവർ പിൽക്കാലത്ത് ബ്രാഹ്മണരായത് ഇത്തരം ഉദാഹരണങ്ങളാണ്. എന്നാൽ ആനുനികകാലത്ത് വർണ്ണം തികച്ചും പാരമ്പര്യത്തിലധിഷ്ടിതമായാണ് ആചരിക്കപ്പെടുന്നത്. ചാതുർവർണ്ണ്യത്തേയും ആശ്രമങ്ങളേയും ചേർത്ത് വർണ്ണാശ്രമധർമ്മങ്ങൾ എന്ന് പ്രയോഗിക്കാറുണ്ട്. ശതവാഹന രാജ വംശത്തിന്റെ കാലത്ത് തന്നെ തൊഴിൽ അടിസ്ഥാനമാക്കി സമൂഹത്തിൽ തരം തിരിവുകൾ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണർ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും സമൂഹത്തിന് റെ മേൽതട്ടിലാവുകയും ചെയ്തു. 

വർണ്ണം എന്നത് തൊഴിൽ പരമായ തരം തിരിക്കലാണ്. വർണ്ണങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശങ്ങൾ ലഭിക്കുന്നത് ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ (10.90) നിന്നാണ്.  ഇതനുസരിച്ച് 

ബ്രാഹ്മണൻ മഹാപുരുഷന്റെ മുഖത്തു  നിന്നും, 
ക്ഷത്രിയൻ കൈകളിൽ നിന്നും, 
വൈശ്യൻ തുടകളിൽ നിന്നും, 
ശൂദ്രൻ പാദത്തിൽ നിന്നും 

വന്നു എന്നുമാണ്. എന്നാൽ മനുഷ്യസമൂഹത്തെ ഒരു വ്യക്തിയുടെ രൂപത്തിൽ സങ്കല്പ്പിച്ച് അതിന്റെ മുഖം ബ്രാഹ്മണൻ എന്നും കൈകൾ ക്ഷത്രിയൻ എന്നും തുടകൾ വൈശ്യൻ എന്നും പാദം ശൂദ്രൻ എന്നുമാണ് പരാമർശിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു.  ബ്രാഹ്മണന് കത്തി ജ്വലിക്കുന്ന തീയുടെ നിറവും, ക്ഷത്രിയന് അരുണനിറവും, വൈശ്യന് പീതനിറവും, ശൂദ്രന് കറുപ്പ് നിറവും ആണെന്നാണ് ഭാരതീയസങ്കൽപ്പം. വർണ്ണാശ്രമ ധർമ്മങ്ങൾ എന്നാൽ സമൂഹത്തിനെ താഴെക്കാണും വിധത്തിൽ തരം തിരിച്ചിരിക്കുന്നു:

ബ്രാഹ്മണൻ- “അറിവുള്ളവൻ” (അദ്ധ്യാപകൻ, വൈദ്യൻ, ഭാഷാപണ്ഡിതൻ...) ക്ഷത്രിയൻ- “ധൈര്യമുള്ളവൻ” (രാജാവ്, പടയാളി...) 
വൈശ്യൻ- “(കച്ചവട) ബുദ്ധിയുള്ളവൻ”
ശൂദ്രൻ- “സേവന സന്നദ്ധത്യുള്ളവൻ”

മേൽപ്പറഞ്ഞതിന്റെ അർത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനുമാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവൻ ആരായാലും അവൻ ബ്രാഹ്മണനാണ്. ധൈര്യമുള്ളവൻ ആരായാലും അവൻ ക്ഷത്രിയനാണ്.

No comments: