27/08/2013

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും തമ്മിൽ നടന്ന സംഭാഷണം

1925 മാര്‍ച്ച് മാസം 12 ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി. ശ്രീ.എന്‍ കുമാരന്‍: ശ്രീ നാരായണഗുരുസ്വാമികളുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു.

ഗാന്ധിജി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക്  അറിവുണ്ടോ? 

സ്വാമികള്‍: ഇല്ല. 

ഗാന്ധിജി: ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ, വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ? 

സ്വാമികള്‍: അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്.അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല. 

ഗാന്ധിജി: അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ, എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം? 

സ്വാമികള്‍: അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല.നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം. 

ഗാന്ധിജി: അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ്? 

സ്വാമികള്‍: ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല. 

ഗാന്ധിജി: ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ? 

സ്വാമികള്‍: രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല. 

ഗാന്ധിജി: മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ? 

സ്വാമികള്‍: മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല. 

ഗാന്ധിജി: ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ? 

സ്വാമികള്‍: അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ? 

ഗാന്ധിജി: അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ.ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം? 

സ്വാമികള്‍:; ധാരാളം പര്യാപ്തം തന്നെ.ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്. 

ഗാന്ധിജി: അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ.ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ? 

സ്വാമികള്‍: ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല. 

ഗാന്ധിജി: ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ? 

സ്വാമികള്‍: അത് സഫലമാകാതെ വരികയില്ല.അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും. 

ഗാന്ധിജി: (ചിരിച്ചുകൊണ്ട്) എന്റെ ആയുഷ്‌കാലത്തില്‍ത്തന്നെ അത് സഫലമാകുമെന്നാണ് എന്റെ വിശ്വാസം.അധഃകൃതവര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരം ഉണ്ടല്ലൊ. സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ? 

സ്വാമികള്‍: എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു.ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്. 

ഗാന്ധിജി: വളരെ സന്തോഷം. 

അനന്തരം തിരുവനന്തപുരത്തുവെച്ചു കൂടിയ മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി; 

"മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണഗുരുസ്വാമികളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു. ഗുരുസ്വാമിയുടെ മഹാത്മ്യത്തെക്കുറിച്ച് റീജന്റ് മഹാറാണി തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി".

No comments: