27/01/2014

ഈ ഭൂമിയില്‍ വന്നിട്ട് ഇന്ന് ഒരു സംവത്സരം കൂടി കഴിഞ്ഞിരിക്കുന്നു.

ഈ ഭൂമിയില്‍ വന്നിട്ട് ഇന്ന് ഒരു സംവത്സരം കൂടി കഴിഞ്ഞിരിക്കുന്നു. പുതിയ മറ്റൊരു വര്ഷം ജീവിതത്തില്‍ തുടങ്ങുന്നു. ശങ്കരാചാര്യ സ്വാമികള്‍ ഓര്‍മ്മിപ്പിക്കുന്ന “തസ്മാത് ജാഗ്രത ജാഗ്രത” എന്നത് എപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. അതേപോലെ തന്നെ വിവേകാനന്ദ സ്വാമികളുടെ വാക്കുകളും. ജീവിതത്തില്‍ 2007 ല്‍ അച്ഛന്റെ വേര്‍പാട് കഴിഞ്ഞാല്‍ ഉണ്ടായ ഏറ്റവും പ്രശ്ന സങ്കീര്‍ണ്ണമായ ഒരു വര്ഷം ആണ് കഴിഞ്ഞു പോയത്. മാതാ പിതാ ഗുരു ഭഗവത് ഭക്തിയും അവരുടെ കാരുണ്യവും അനുഗ്രഹവും ഉള്ളതൊന്നു കൊണ്ട് മാത്രം ജീവിതത്തിലെ വീഴ്ചകളില്‍ തളര്‍ന്ന് വീഴുമ്പോളൊക്കെ വീണ്ടും വീണ്ടും അത്ഭുതകരമായി പിടിച്ചെഴുന്നേല്‍ക്കാനും മുന്നോട്ടുപോകാനും കഴിയുന്നു. ജീവിത പ്രശ്നങ്ങളില്‍ പകച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു ആശ്വാസവും സാന്ത്വനവും ഒക്കെ ആയി തോന്നിയത് ശ്രീ നാരായണഗുരുസ്വാമികള്‍  മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തുതന്ന ഈശാവാസ്യ ഉപനിഷത് ആണ്. അത് ഇവിടെ ഒന്ന് പോസ്റ്റ്‌ ചെയ്യുന്നു ആര്‍ക്കെങ്കിലും കൂടി ഒക്കെ ഉപകാരപ്പെടട്ടെ..
ഗുരുകുലത്തില്‍ പരിവ്രാജകയോഗം ഉള്ള ബ്രഹ്മചാരികള്‍ സന്ന്യാസം സ്വീകരിക്കുമ്പോള്‍ നിറകണ്ണുകളോടെ എല്ലാവരും ഇത് ഒന്നിച്ചിരുന്ന് ചൊല്ലാറുണ്ട്...

ഈശന്‍ ജഗത്തിലെല്ലാമാവസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനാ യശിക്കരുതാരുടെയും ധനം.       1

അല്ലെങ്കിലന്ത്യംവരെയും കര്‍മ്മംചെയ്തിങ്ങസംഗനായ്
ഇരിക്കുകയിതല്ലാതില്ലൊന്നും നരനു ചെയ്തിടാന്‍.       2

ആസുരം ലോകമൊന്നുണ്ടു കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകുന്നൂ മൃതരായതില്‍.       3

ഇളകാതേകമായേറ്റം ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ നിന്നുപോയിന്ദ്രിയാവലി.       4

അതു നില്ക്കുന്നു പോകുന്നിതോടുമന്യത്തിനപ്പുറം
അതിന്‍ പ്രാണസ്പന്ദനത്തിന്നധീനം സര്‍വകര്‍മ്മവും.       5

അതു ലോലമതലോല മതു ദൂരമതന്തികം
അതു സര്‍വ്വാന്തരമതു സര്‍വ്വത്തിന്നും പുറത്തുമാം.       6

സര്‍വഭൂതവുമാത്മാവില്‍ ആത്മാവിനെയുമങ്ങനെ
സര്‍വഭൂതത്തിലും കാണുന്നവനെന്തുള്ളു നിന്ദ്യമായ്?       7

തന്നില്‍ നിന്നന്യമല്ലാതെ എന്നു കാണുന്നു സര്‍വ്വവും
അന്നേതു മോഹമന്നേതു ശോകമേകത്വദൃക്കിന്?       8

പങ്കമറ്റംഗമില്ലാതെ പരിപാവനമായ് സദാ
മനസ്സിന്‍ മനമായ് തന്നില്‍ തനിയേ പ്രോല്ലസിച്ചിടും.       9

അറിവാല്‍ നിറവാര്‍ന്നെല്ലാ മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്കീ മുന്‍പോലീ വിശ്വമൊക്കെയും.       10

അവിദ്യയെയുപാസിക്കുന്നവരന്ധതമസ്സിലും
പോകുന്നൂ വിദ്യാരതരങ്ങതേക്കാള്‍ കൂരിരുട്ടിലും.       11

അവിദ്യകൊണ്ടുള്ളതന്യം വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന പണ്ഡിതന്മാരില്‍ നിന്നു നാം.       12

വിദ്യാവിദ്യകള്‍ രണ്ടും കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും.       13

അസംഭൂതിയെയാരാധിപ്പവരന്ധതമസ്സിലും
പോകുന്നൂ സംഭൂതിരതരതേക്കാള്‍ കൂരിരുട്ടിലും.       14

സംഭൂതികൊണ്ടുള്ളതന്യമസംഭൂതിജമന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന പണ്ഡിതന്മാരില്‍ നിന്നു നാം.       15

വിനാശം കൊണ്ടു മൃതിയെ ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സംപ്രാപിക്കുന്നു രണ്ടുമറിഞ്ഞവര്‍.       16

മൂടപ്പെടുന്നു പൊന്‍പാത്രം കൊണ്ടു സത്യമതിന്‍ മുഖം
തുറക്കുകതു നീ പൂഷന്‍! സത്യധര്‍മ്മന്നു കാണുവാന്‍.       17

പിറന്നാദിയില്‍നിന്നേകനായി വന്നിങ്ങു സൃഷ്ടിയും
സ്ഥിതിയും നാശവും ചെയ്യും സൂര്യ! മാറ്റുക രശ്മിയെ.       18

അടക്കുകിങ്ങു കാണ്മാനായ് നിന്‍ കല്ല്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു കൊണ്ടു കാണപ്പെടുന്നതായ്.       19

നിന്നില്‍ നില്ക്കുന്ന പുരുഷാകൃതിയേതാണതാണു ഞാന്‍;
പ്രാണന്‍ പോമന്തരാത്മാവില്‍; പിമ്പു നീറാകുമീയുടല്‍.       20

ഓമെന്നു നീ സ്മരിക്കാത്മന്‍! കൃതം സര്‍വം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.       21

ചെയ്യും കര്‍മ്മങ്ങളെല്ലാവുമറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു ഞങ്ങളില്‍ നിന്നു മാറ്റുക.

അങ്ങേയ്ക്കു ഞങ്ങള്‍ ചെയ്യുന്നു നമോവാകം മഹത്തരം.

No comments: