03/11/2013

നടരാജഗുരുവിന്‍റെ ഗീതാ യജ്ഞത്തിലെ അധ്യക്ഷപദവി:


12 ദിവസം നീണ്ടുനിന്ന ഒരു ഗീതായജ്ഞ്ജം ബോംബയിലെ ഏറ്റവും വലിയ മൈതാനത്ത് നടക്കുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ പണ്ഡിതന്മാര്‍ വന്ന് ഗീതാ ക്ലാസ്സ് നടത്തി. ഗ്വാളിയര്‍ മഹാറാണിയാണ് അതുനടത്തിപ്പിച്ചത്. മഹാറാണി മുന്‍പില്‍ തന്നെയിര്യ്ക്കുന്നുണ്ട്. ബോംബയിലെ ഗവര്‍ണ്ണര്‍, മഹാരാജാക്കന്മാര്‍, പൂര്‍വ്വ പ്രഭാഷകര്‍ എല്ലാവരും മുന്‍സീറ്റില്‍ത്തന്നെ ഇരിയ്ക്കുന്നുണ്ട്.
ആ ഗീതായജ്ഞത്തിലെ ഏറ്റവും അവസാന ദിനം , ഏറ്റവും അവസാന പ്രസംഗമായിരുന്നു നടരാജ ഗുരുവിന്റേത്. ഗുരു എന്തെങ്കിലും പിടിയ്ക്കാത്തത് പറഞ്ഞുകളയുമെന്നു എല്ലാവര്‍ക്കും ഭയമുണ്ട്. അതുകൊണ്ടു സംഘാടകരില്‍ ഒരാള്‍ ചെന്ന് ഗുരുവിന്‍റെചെവിയില്‍ പറഞ്ഞു, അഞ്ചുമിനിറ്റ് സംസാരിച്ചാല്‍ മതിയെന്ന്. അപ്പോള്‍ ഗുരു സദസ്യരോട് പറഞ്ഞു:" ഞാന്‍ ഈ യോഗത്തിന്‍റെ അധ്യക്ഷനാണ്.ഞാന്‍ ഗുരുവുമാണ്. അധ്യക്ഷന് ഒന്നും പറയേണ്ട ആവശ്യമില്ല. ഗുരുവിന്‍റെ ഭാഷ മൌനവുമാണ്. ഈ രണ്ടു കാരണങ്ങളാലും ഈ അഞ്ചുമിനിട്ടും എനിയ്ക്കാവശ്യമില്ല. നിങ്ങള്‍ ദയവായി എനിയ്ക്ക് അഞ്ചുമിനിട്ട് തന്നല്ലോ? അതും എനിയ്ക്ക് ആവശ്യമില്ല. അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നാല്‍മതി. ഗുരു എന്ന നിലയില്‍ ഒട്ടും സംസാരിയ്ക്കേണ്ട. എന്റെ മൌനംകൊണ്ടുതന്നെ നിങ്ങള്‍ ച്ഛിന്നസംശയരായി പോകേണ്ടതാണ്. "ഗുരോസ്തു മൌനം വ്യാഖ്യാനം ശിഷ്യാസ്തു ച്ഛിന്നസംശയാ:

എന്നാലും ഇത്രയും സന്നാഹങ്ങളൊക്കെ ഇവിടെ നടത്തവേ , ഇത്രയും പ്രസംഗങ്ങള്‍ ഇവിടെ ചെയ്യുകയും ചെയ്തതുകൊണ്ട് മഹാറാണീ, ഞാന്‍ നിങ്ങളോട് ഒരുവാക്കുചോദിയ്ക്കുന്നു. നിങ്ങളാണല്ലോ ഇതിന്‍റെ നടത്തിപ്പുകാരി.നിങ്ങളുടെ മകന്റെ കൈയിലൊരു തോക്കുകൊടുത്തിട്ടു അവനെ ട്യൂഷന്‍ പഠിപ്പിച്ച ട്യൂഷന്‍മാസ്റ്ററെ വെടിവയ്ക്കാന്‍ പറഞ്ഞാല്‍ , അമ്മേ, ഞാന്‍ വെടിവയ്ക്കുകയില്ല; ഇതെന്‍റെ ട്യൂട്ടറാണെന്നു പറഞ്ഞാല്‍, അപ്പോള്‍ നിങ്ങള്‍ അവനെ ഭീരു എന്നുവിളിയ്ക്കുമോ മടയനെന്നു വിളിയ്ക്കുമോ വേറെ ആരെങ്കിലും അങ്ങനെ വിളിയ്ക്കുമോ? ഇത്രയേ എനിയ്ക്ക് ചോദിയ്ക്കാനുള്ളൂ. ഞാന്‍ ഇരിയ്ക്കട്ടെ. ആളുകള്‍ വിളിച്ചുപറഞ്ഞു: " അങ്ങനെ ഇരുന്നുകളയരുത്. ഇതിന്‍റെ ശരിയായ ഉത്തരം ഞങ്ങള്‍ക്ക് പറഞ്ഞുതരണം. ശ്രീകൃഷ്ണന്‍ യുദ്ധം ചെയ്യാന്‍ പറഞ്ഞതു തെറ്റായിപ്പോയോ?" ഗുരു പറഞ്ഞു:"ആദ്യം മനസ്സിലാക്കേണ്ടത് അര്‍ജ്ജുനന്‍ തെറ്റുപറഞ്ഞില്ല എന്നതാണ്. ഭഗവാന്‍ ബുദ്ധന്റെ വാക്കാണ്, ഭഗവാന്‍ കൃഷ്ണന്റെ വാക്കാണ്‌ അര്‍ജ്ജുനന്‍ പറഞ്ഞിട്ടുള്ളത്. ഈ വിരോധമെല്ലാം വച്ചുകൊണ്ട് ആയുധമെടുത്തുകൊണ്ടുവന്ന് അവരെന്നെ കൊന്നാലും ഞാന്‍ അവരെ കൊല്ലുകയില്ല എന്നുപറയുന്നത് ഭഗവാന്‍ ബുദ്ധന് ഇണങ്ങുന്ന വാക്കാണ്‌. അതുപറഞ്ഞ അര്‍ജ്ജുനന്‍ മാത്രം എങ്ങനെ മടയനാകും? എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നു: അര്‍ജ്ജുനന്‍ പറഞ്ഞതു ശരി." അപ്പോള്‍ കൃഷ്ണനോ?" , ആളുകള്‍ എല്ലാവരുംകൂടി വിളിച്ചുചോദിച്ചു. ഗുരു പറഞ്ഞു: "അതിനേക്കാള്‍ ശരി". "ഇത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല" എന്ന് സദസ്യര്‍ പറഞ്ഞു. 

"നിങ്ങള്‍ പന്ത്രണ്ടു ദിവസംരാവിലെമുതല്‍ രാത്രി വരെ ഭഗവത്ഗീത പണ്ഡിതന്‍മാരില്‍നിന്നും കേട്ടിട്ട്, ഈ പിരിയാന്‍ പോകുന്ന സമയത്ത് മനസ്സിലായില്ല എന്ന് പറഞ്ഞാണ് പോകുനതെന്കില്‍ ഇതൊക്കെ എന്തിനു നടത്തി?" ആ മൈതാനംമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ജനം ഒറ്റ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു: "അങ്ങ് ഇത് പറഞ്ഞിട്ടേ ഇന്നുപോകാവൂ". " എനിയ്ക്ക് അഞ്ചുമിനിട്ടാണ് നല്‍കിയിരിയ്ക്കുന്നത്. സാക്ഷാല്‍ ഭഗവാന്‍ തന്നെ വന്നിട്ട് പതിനേഴു അധ്യായങ്ങള്‍ വേണ്ടിവന്നു. അത് ഞാന്‍ എങ്ങനെ നിങ്ങളോട് അഞ്ചുമിനിട്ടില്‍ പറയും?" ആളുകള്‍ വിളിച്ചുപറഞ്ഞു:" ഈ രാത്രി മുഴുവന്‍ നിന്നുപറയാം. ഞങ്ങള്‍ പോകില്ല"

ഗുരു പറഞ്ഞു:" അര്‍ജ്ജുനന് തെറ്റുപറ്റിയെന്നു വിചാരിയ്ക്കുന്നത് തെറ്റ്. ശ്രീകൃഷനറെ വലിയ ശരി ( അറിവിലുമേറിയ അറിവ്) അര്‍ജ്ജുനന്റെ ശരിയുടെ മുകളില്‍ വയ്ക്കേണ്ട ഒരു ശരിയാണ്. ആ ശരി അര്‍ജ്ജുനനെ പഠിപ്പിയ്ക്കുന്നതിനുവേണ്ടിയാണ് പിന്നെ പതിനേഴു അധ്യായങ്ങള്‍ ഭഗവാന്‍ പറയേണ്ടിവന്നത്. അര്‍ജ്ജുനാ, നീ പറയുന്നത് ശരിതന്നെ...അര്‍ജുനനോടു കൃഷ്ണന്‍ പറഞ്ഞോ നീ മടയന്മാരുടെ വാക്കാണ്‌ പറയുന്നതെന്ന്? ഭഗവാന്‍ പറഞ്ഞു:

"അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസുനഗതാസും ശ്ച നാനുശോചന്തി പണ്ഡിതാ:"

(നീ ദുഖിയ്ക്കേണ്ടാത്തവര്‍ക്കുവേണ്ടി ദുഖിയ്ക്കുന്നു. വിവേകികളുടെ വാക്കിനെയും പറയുന്നു. പ്രാണന്‍ പോയവരെക്കുറിച്ചും പ്രാണന്‍ പോയിട്ടില്ലാത്തവരെക്കുറിച്ചും അറിവുള്ളവര്‍ ദുഖിയ്ക്കുന്നില്ല.)

അല്ലയോ അര്‍ജ്ജുനാ, നീ ജ്ഞാനികളുടെ വാക്കുപറയുന്നു( പ്രജ്ഞാവാദാംശ്ച ഭാഷസേ) എന്ന് തുടര്‍ന്ന് പറഞ്ഞു അങ്ങോട്ട്‌ പ്രകീര്‍ത്തിയ്ക്കുകയാണ് ചെയ്യുന്നത്." തുടര്‍ന്ന് അര്‍ജ്ജുനന്റെ വ്യാവഹാരികബുദ്ധിയുടെ അഭിപ്രായങ്ങളെ ഭഗവാന്‍ യോഗബുദ്ധികൊണ്ടു മൂല്യനവീകരണം ചെയ്തു അവതരിപ്പിച്ചിരിയ്ക്കുന്നത് എങ്ങനെയെന്നു വിവരിച്ചു സദസ്യരെ സംതൃപ്തരാക്കി.

(സ്വാമി ചിദംബര തീര്ഥ രചിച്ച 'ഭഗവത്ഗീതാദര്‍ശനം: നടരാജഗുരുവിന്റെ ഗീതാഭാഷ്യത്തനിമ' എന്ന പുസ്തകത്തില്‍ നിന്നും)

നടരാജഗുരു


No comments: