15/11/2013

ഉണ്ണിയാർച്ച


ഈഴവ സമുദായത്തിൽ പിറന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ ക്ഷാത്രവീര്യം പ്രകടിപ്പിച്ച ധീര വനിത.

വടക്കൻ കേരളത്തിലെ കടത്തനാട്ടിലെ, ഇന്നത്തെ വടകര താലൂക്കിലെ പുത്തൂരം വീട്ടിലെ കണ്ണപ്പൻ ചേകവരുടെ മകളായി 1549 ൽ ജനിച്ചു.

ആകെയുണ്ടായിരുന്ന 42 കളരികളീൽ 7 അരിങ്ങോടർക്കും, 18 പുത്തൂരം വീട്ടുകാർക്കും ബാക്കി മറ്റു ചേകവരും കയ്യാളിയിരുന്ന കാലം. സഹോദരനായ ആരോമൽ ചേകവർക്കും മുറച്ചെറുക്കനായ ചന്തുവിനും, ആറ്റുമ്മണമ്മേൽ കുഞ്ഞിരാമനുമൊക്കെ ഒപ്പം കളരി പരിശീലിയ്ക്കുകയും കരവാളിലും, ഉറുമിയിലും ഒക്കെ വൈദഗ്ധ്യം നേടുകയും ചെയ്തു.

പരിശീലനാനന്തരം കുഞ്ഞിരാമനെ വിവാഹം കഴിച്ച് ആറ്റുമ്മണമ്മേൽ എത്തി. പിന്നീട് നടന്ന പ്രധാനമായ സംഭവം അല്ലിമലർ കാവിലെ കൂത്തിലും അയ്യപ്പൻ കാവിലെ വിളക്കിലും പങ്കെടുക്കാൻ ഉണ്ണിയാർച്ച താത്പര്യം പ്രകടിപ്പിയ്ക്കുകയും, കൂത്തിൽ പങ്കെടുക്കുന്നതിൽ വിരോധമില്ലെങ്കിലും, ജോനകന്മാർ പുളപ്പോടെ വിഹരിയ്ക്കുന്ന നാദാപുരം അങ്ങാടിയിലൂടെ കടന്നു പോകണമെന്നതിനാൽ ഭർത്തൃമാതാവ് വിലക്കുന്നു. അതു വഴി സഞ്ചരിച്ച നിരവധി വനിതകൾക്കുണ്ടായ ദുരനുഭവങ്ങൾ ഉണ്ണിയാർച്ചയ്ക്ക് മുന്നിൽ അവർ നിരത്തുന്നു. അങ്ങനെയൊരു വിപത്തുണ്ടെങ്കിൽ അത് ഇല്ലാതാക്കണം എന്നും, താൻ ആരോമൽ ചേകവരുടെ സഹോദരിയാണെന്നും ആർച്ച മറുപടി നൽകി, ഭർത്തവുമായി യാത്ര തിരിയ്ക്കുന്നു.

നാദാപുരത്തെ ജോനകന്മാർ എന്ന മുസ്ലീങ്ങൾ അവരെ തടഞ്ഞു നിറുത്തുകയും, ഭയചകിതനായ കുഞ്ഞിരാമനെ കടന്ന് ആർച്ചയെ പിടികൂടി തങ്ങളുടെ മൂപ്പനു സമർപ്പിയ്ക്കാൻ ശ്രമിച്ചു.പ്രസിദ്ധമായ "പെണ്ണായ ഞാനും വിറയ്ക്കുന്നില്ല" ഇവിടെയാണു ഉച്ചരിയ്ക്കപ്പെട്ടത്. നദിയിൽ നനച്ചെടുത്ത മുണ്ടും, പിന്നീട് അക്രമികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഉറുമി ഉപയോഗിച്ചും ജോനകന്മാരെ എതിരിടുന്നതിനിടയിൽ താൻ ആരോമൽചേകവരുടെ സഹോദരി ആണെന്ന് വിളിച്ചു പറഞ്ഞു. ഇതു കേട്ട് ഭയ ചകിതരായ ജോനകന്മാർ അവരുടെ മൂപ്പനെ വിവരമറിയിയ്ക്കുകയും, അയാൾ സ്വർണ്ണവും മറ്റ് പാരിതോഷികങ്ങളുമായി ഭാര്യയെ അയച്ചെങ്കിലും ആർച്ച വഴങ്ങിയില്ല. പിന്നീട് ആരോമൽ ചേകവർക്ക് ആളയച്ചു വരുത്തിയെങ്കിലും, മൂപ്പൻ നേരിട്ടെത്തി മാപ്പപേക്ഷിയ്ക്കുകയും ഇനി മേൽ നാദാപുരത്തങ്ങാടിയിലൂടെ കടന്നു പോകുന്ന സ്ത്രീകളെ യാതൊരു തരത്തിലും ഉപദ്രവിയ്ക്കില്ല എന്നു സത്യം ചെയ്യിച്ചിട്ടേ ഉണ്ണീയാർച്ച മടങ്ങിയുള്ളൂ.

സഹോദരൻ ആരോമൽ ചേകവരുടെ മരണശ്ശേഷം അതിനു കാരണക്കാരനായ ചന്ദുച്ചേകവരെ വധിയ്ക്കുന്നതിനു മകനായ ആരോമലുണ്ണീയേയും സഹോദരപുത്രനായ കണ്ണപ്പനുണ്ണീയേയും അയയ്ക്കുന്ന നേരത്ത് " വിജയിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മുന്നിൽ നിന്നു വെട്ടേറ്റു വേണം മരിയ്ക്കാനെന്നും, പിന്തിരിഞ്ഞോടവേ വധിയ്ക്കപ്പെട്ടാൽ ശവത്തിനു പൊലും ആദരവ് കൊടുക്കില്ല" എന്നു പറഞ്ഞതാണു മറ്റൊരു പ്രധാന ജീവിത സന്ദർഭം.
1620 ൽ വാർദ്ധക്യസഹജമായ അസുഖങ്ങളാൽ മരണമടഞ്ഞു.

1789 ൽ ടിപ്പു പിടിച്ചു കൊണ്ട് പോയി ശ്രീരംഗപട്ടണത്തിൽ ഭാര്യയായി വച്ച ഉണ്ണിയാർച്ച പുത്തൂരം വീട്ടിലെ ഉണ്ണീയാർച്ചയാണെന്ന് പലരും പറഞ്ഞും, എഴുതിയും പ്രചരിപ്പിയ്ക്കുന്നതു ശ്രദ്ധയിൽ പെടുന്നുണ്ട്. തച്ചോളി ഉണ്ണീയാർച്ചയുടെ കഥയാണത്, സഹോദരീ ഭാര്യയെ ടിപ്പു വെട്ടിനുറുക്കുകയും, വളഞ്ഞുപിടിച്ച മറ്റുള്ളവരെ ഓരോരുത്തരെയായി കൊന്നു തുടങ്ങുകയും ചെയ്യുന്നതു വരെ ടിപ്പുവിൻറ്റെ സൈന്യത്തിനു വൻ നാശം വരുത്തിയ ആ ധീരവനിത, തൻറ്റെ കുടുംബത്തിനു വേണ്ടി ഒരു ത്യാഗം എന്ന നിലയിൽ കീഴടങ്ങുകയും, ടിപ്പുവിൻറ്റെ ഭാര്യയായി ജീവിയ്ക്കുകയും ചെയ്തു എന്നതാണു ചരിത്രം. ഈ രണ്ട് ഉണ്ണീയാർച്ചമാരും രണ്ടു വ്യത്യസ്ഥ നൂറ്റാണ്ടുകളിലാണു ജീവിച്ചിരുന്നത്. വടക്കൻ പാട്ടിലെ പുത്തൂരം മാഹാത്മ്യം 16 ആം നൂറ്റാണ്ടിലും, തച്ചോളി മാഹാത്മ്യം 18 ആം നൂറ്റണ്ടിലുമാണെന്നാണു ചരിത്ര രേഖകൾ. ആറ്റുമ്മണമ്മേലെ ഉണ്ണീയാർച്ച അന്തരിച്ച് 169 വർഷങ്ങൾക്ക് ശേഷമാണു ടിപ്പു മലബാറിലെത്തുന്നത്.

നാദാപുരത്തെ അന്നത്തെ തോൽവിയ്ക്ക് ചരിത്രരേഖകൾ തിരുത്തിയും, മറുചരിത്രമെഴുതിയും ചിലർ പർഹാരം കാണുന്നുണ്ട്, സാംസ്ക്കരിക അധിനിവേശത്തിൻറ്റെയും , മതപരമായ കടന്നുകയറ്റത്തിൻറ്റെയും പുതിയ മുഖങ്ങൾ ഇവിടെ തുറക്കപ്പെടുന്നുണ്ട്.

No comments: