10/11/2013

കടുവയെക്കാള്‍ പ്രധാനം ശബരിമല

ആഗോളതലത്തിലെ ഏറ്റവും വലിയ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട വന നിയമത്തിന്റെ പേരുപറഞ്ഞ് പരിമിതപ്പെടുത്തുന്നത് ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മാത്രമേ 
കാണാനാവൂ.

മണ്ഡല മകരവിളക്ക് കാലത്തും മറ്റു വിശേഷ ദിവസങ്ങളിലുമായി മാത്രമാണ് ശബരിമല ക്ഷേത്രത്തില്‍ നട തുറന്നു പൂജ നടത്തുന്നത്.

വര്‍ഷത്തിലെ 365 ദിവസങ്ങളിലും ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന രീതി ശബരിമലയിലില്ല.

ഒരു വര്‍ഷത്തില്‍ നൂറോളം ദിവസങ്ങളില്‍ മാത്രമേ ശബരിമലയില്‍ നട തുറന്നു പൂജയും ഭക്തജനങ്ങളുടെ പ്രവാഹവും ഉള്ളൂ.

അതിനാല്‍ കടുവാ സംരക്ഷണത്തിന് തീര്‍ത്ഥാടകര്‍ തടസമാകുന്നില്ല.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം അഞ്ചരക്കോടി തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്.

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 10 ശതമാനം മുതല്‍ 15 ശതമാനംവരെ വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു മാത്രം പ്രതിവര്‍ഷം 300 കോടിയിലേറെ രൂപ ശബരിമലയില്‍ നിന്നുമാത്രം വരുമാനമുണ്ട്.

ആ വരുമാനംകൊണ്ടു മാത്രമാണ് സ്വയം പര്യാപ്തമല്ലാത്ത ആയിരത്തിലേറെ ക്ഷേത്രങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും ക്ഷേത്ര പൂജകള്‍ നടത്തിക്കൊണ്ടു പോകുന്നതും.

അഞ്ചരക്കോടി തീര്‍ത്ഥാടകരില്‍ 50 ലക്ഷം മലയാളികളാണ്. ശേഷിക്കുന്ന അഞ്ചുകോടി കേരളത്തിനു പുറത്തുനിന്നു വരുന്നവരാണ്.

ചെക്ക് പോസ്റ്റുകളില്‍ അവരുടെ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ടോള്‍ ഇനത്തില്‍ ആയിരം കോടിയിലേറെ രൂപ സംസ്ഥാന സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുന്നു.

അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ ശബരിമല മാത്രമല്ല, ഗുരുവായൂര്‍ , ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍ , കൊടുങ്ങല്ലൂര്‍ , തൃച്ചംബരം, ആറ്റുകാല്‍ , ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ നിരവധി കേന്ദ്രങ്ങളും സന്ദര്‍ശിക്കാറുണ്ട്.

ഒരു ഭക്തജനസംഘം അഞ്ചു മുതല്‍ ഏഴു ദിവസം വരെ കേരളത്തില്‍ തങ്ങുന്നു.

അഞ്ചുകോടി തീര്‍ത്ഥാടകര്‍ ശരാശരി 10,000 രൂപ വീതം ചെലവാക്കുമ്പോള്‍ കേരളത്തിന്റെ സമ്പദ്ഘടനയിലേക്ക് 50,000 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ നിലയ്ക്ക് ശബരിമല ശ്രീധര്‍മ്മശാസ്താവിന്റെ മേല്‍വിലാസത്തില്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയുടെ പിറവിക്കു കാരണംതന്നെ ശബരിമലയുടെ സാന്നിദ്ധ്യവും അവിടെ നിന്നു പ്രവഹിക്കുന്ന കണക്കറ്റ സമ്പത്തുമാണ്.

ഹിന്ദു സമൂഹത്തിനുള്ളിലെ ജാതി അയിത്ത സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന കാലത്തുപോലും അതൊന്നും പാലിക്കാതെ എല്ലാ ജാതിക്കാരും ഒത്തുചേര്‍ന്ന് ആരാധനയ്ക്ക് പോയിരുന്ന ഏക ഹിന്ദു ദേവസ്ഥാനം ശബരിമല ക്ഷേത്രം മാത്രമായിരുന്നു. അത് ഇന്നും തുടര്‍ന്നുവരുന്നു.

സര്‍വമത മൈത്രിയുടെയും വിശ്വ സാഹോദര്യത്തിന്റെയും ഏറ്റവും വലിയ കേന്ദ്രം കൂടിയാണ് ശബരിമല ക്ഷേത്രം.

അയ്യപ്പനും വാവരു സ്വാമിയും തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധത്തെ മാനിച്ചുകൊണ്ട് ശബരിമല സന്നിധാനത്തു തന്നെ ഇസ്ലാമിക ആചാരപ്രകാരം പൂജകള്‍ നടത്തപ്പെടുന്ന ”വാവരു പള്ളി”യും നിലനിറുത്തപ്പെട്ടിരിക്കുന്നു.

കോടിക്കണക്കിന് ഹിന്ദു തീര്‍ത്ഥാടകര്‍ വാവര് നടയിലും നമസ്‌കരിച്ച് ദര്‍ശനം നടത്തി കാണിക്ക സമര്‍പ്പിക്കുന്നു.

കെ.ജെ. യേശുദാസ് ആലപിച്ച അയ്യപ്പസുപ്രഭാതം കേട്ടുകൊണ്ട് ഉണരുന്ന ശ്രീധര്‍മ്മ ശാസ്താവ്, യേശുദാസ് തന്നെ ആലപിച്ച ”ഹരിവരാസനം” കേട്ടുകൊണ്ടാണ് ഉറക്കത്തിലേക്കു ലയിക്കുന്നതെന്നു ചിന്തിക്കുവാന്‍ ഹിന്ദുക്കള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

പക്ഷേ ഈ മഹത്വം തമസ്‌കരിക്കാനും ശബരിമലയെ തകര്‍ക്കാനുമാണ് ചിലര്‍ ശ്രമിച്ചുവന്നത്.

ശബരിമല ക്ഷേത്രത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അസൂയാലുക്കളായ അവര്‍ 1949ല്‍ ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു.

ഹിന്ദു വിഭാഗങ്ങള്‍ അതിക്രമത്തിനെതിരെ രംഗത്തു വരികയും ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി നടത്തപ്പെടുകയും ചെയ്?തു.

1984ല്‍ നിലയ്ക്കല്‍ പ്രശ്നം ഉണ്ടാക്കി.

നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന പള്ളിയറക്കാവ് ദേവീക്ഷേത്രം തകര്‍ക്കുകയും കുരിശു സ്ഥാപിക്കുകും ചെയ്തു.

അതിനെതിരെ ചെങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതിയുടെ ആഭിമുഖ്യത്തില്‍ നിലയ്?ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകൃതമാവുകയും കുരിശുമാറ്റി ആങ്ങാമൂഴിയില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.

‘ധര്‍മ്മശാസ്താവിന്റെ പൂങ്കാവനം’ ആയിട്ടാണ് ശബരിമലയ്ക്കു ചുറ്റിലുമുള്ള 18 മലകള്‍ പുരാതനകാലം മുതല്‍തന്നെ അറിയപ്പെട്ടിരുന്നത്.

ശാസ്താവിന്റെ അനുജ്ഞ വാങ്ങാതെ പൂങ്കാവനത്തില്‍ ആര്‍ക്കും പ്രവേശനാനുമതി ഇല്ലായിരുന്നു.

അതുകൊണ്ടു മാത്രമാണ് ആ പ്രദേശത്തു കാണുന്ന വനങ്ങള്‍ ഇന്നും പരിപാലിക്കപ്പെട്ടിരിക്കുന്നത്.

കേരള വന സംരക്ഷണ നിയമവും ടൈഗര്‍ റിസര്‍വ് നിയമവുമെല്ലാം ഇന്നലെ മാത്രം നിലവില്‍ വന്ന നിയമങ്ങള്‍ മാത്രമാണ്.

അവയൊക്കെ ഉണ്ടാക്കപ്പെടുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പേ മുതല്‍ തന്നെ ”ധര്‍മ്മശാസ്താവിന്റെ പൂങ്കാവനം” എന്ന പവിത്രമായ സങ്കല്പത്താല്‍ സംരക്ഷിക്കപ്പെട്ടതാണ് ശബരിമലയ്ക്കു ചുറ്റും കാണുന്ന നിബിഡ വനങ്ങള്‍ .

പ്രതിവര്‍ഷം വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടക പ്രവാഹം പല ശക്തികളുടെയും ഉറക്കം കെടുത്തുന്നു.

അതുകൊണ്ട് ശബരിമല തീര്‍ത്ഥാടനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ പ്രവര്‍ത്തിക്കുന്നു.

ഇവരുടെ നോമിനികളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലെത്തുന്നവര്‍ തന്നെയാണ് ശബരിമലയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരില്‍ മുമ്പന്മാര്‍ .

തിരുപ്പതി പോലുള്ള ദേവസ്ഥാനങ്ങളില്‍ ഭക്തജനങ്ങള്‍ക്കു കിട്ടുന്ന പരിഗണനയും ശബരിമലയില്‍ കിട്ടുന്ന അവഗണനയും തുലനം ചെയ്തു നോക്കുക.

ശബരിമലയ്‌ക്കെതിരെ ചില പ്രകൃതിസ്‌നേഹികളും പരിസ്ഥിതിവാദികളും രംഗത്തുവരാറുണ്ട്.

ഇത്രയും തീര്‍ത്ഥാടകര്‍ ഒത്തുകൂടി കുളിക്കുന്നതിനാല്‍ പമ്പയാര്‍ മലിനമാകുന്നു എന്നാണ് കണ്ടുപിടിത്തം.

തീര്‍ത്ഥാടകര്‍ പ്‌ളാസ്റ്റിക് നിക്ഷേപിക്കുന്നതും കുഴപ്പമത്രെ.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ കേരളത്തിലെ മറ്റു കേന്ദ്രങ്ങളും നമ്മുടെ നഗരങ്ങളും കാണുന്നില്ലേ?

കഴിഞ്ഞ വര്‍ഷം ”മുല്ലപ്പെരിയാര്‍ ” എന്ന കള്ളപ്രചാരണം വ്യാപകമായി തമിഴ്‌നാട്ടില്‍ നടത്തിയതിന്റെ ഫലമായി ആ സംസ്ഥാനത്തു നിന്നു വരേണ്ടിയിരുന്ന തീര്‍ത്ഥാടകരുടെ സംഖ്യയില്‍ 30 ശതമാനം വരെ കുറവുണ്ടായി.

ആനുപാതികമായ വരുമാനക്കുറവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സമ്മതിച്ചിട്ടുണ്ട്. ഈ കുതന്ത്രം മേലിലും ഉണ്ടായേക്കാം.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഉറപ്പില്‍ പറഞ്ഞിരിക്കുന്നത് ടൈഗര്‍ റിസര്‍വ് ഏരിയായിലെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും എന്നാണ്.

കേട്ടാല്‍ത്തന്നെ അറിയാം ഇത് ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം നല്‍കിയിരിക്കുന്ന ഉറപ്പാണെന്ന്.

കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റ് പിന്‍വലിക്കുകയും ഹിന്ദു സമൂഹത്തോട് മാപ്പു പറയുകയും ചെയ്യണം.

ടൈഗര്‍ റിസര്‍വ് ആക്ട് നിലവില്‍ വരുന്നതിനും ആയിരക്കണക്കിനു മുമ്പേ നിലവിലിരുന്നതാണ് ശബരിമല ദേവസ്ഥാനം.

ആ ഒറ്റക്കാരണം കൊണ്ടുതന്നെ ശബരിമല ദേവസ്ഥാനത്തിന്റെ സംരക്ഷണത്തിനാകണം കടുവാ സംരക്ഷണത്തേക്കാള്‍ മുന്തിയ പ്രാധാന്യം നല്‍കേണ്ടത്.


(കടപ്പാട് പി. അശോക് കുമാര്‍ )

No comments: