08/05/2014

മുല്ലപ്പെരിയാർ അണക്കെട്ട്



കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ്മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായിഅറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്നഅണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെപെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.

തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങൾക്ക് ജലസേചനത്തിനായി നിർമ്മിച്ച് ഈ അണക്കെട്ട് ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുകയും, എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാൻ കഴിയില്ല അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണെന്ന് അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു 2014 മെയ് 7 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്നാടിന് അനുകൂലമായി വന്നു. കേരളത്തിന് പ്രതികൂലമായും. 136 അടിയില് നിന്നും 142 അടിയായി ജലനിരപ്പ് ഉയര്ത്താമെന്നും, വീണ്ടും ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചു ഡാമിന്റെ സുരക്ഷ സംന്പന്ധിച്ച് നിരീക്ഷണത്തിന്. 

നിർമ്മാണ ലക്ഷ്യം
മുല്ലപ്പെരിയാർ അണക്കെട്ട് വിദൂരകാഴ്ച

പടിഞ്ഞാറ് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി ബംഗാൾ ഉൾക്കടലിലേക്ക് തിരിച്ചുവിടാൻ കഴിഞ്ഞാൽമദ്രാസിലെ കഠിന വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായമധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി മുതലായ സ്ഥലങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം . ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ വൈഗ നദിയിൽ കൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകർഷണം.
പഴക്കം
മുല്ലപ്പെരിയാർ ഡാം പണിഞ്ഞുതീർന്ന് കുറച്ചു വർഷങ്ങൾക്കുള്ളിലുള്ള കാഴ്ച്ച (1900കൾ)

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്.നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽതന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെപശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനിതുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്താണ്പെരിയാർ കടുവ സംരക്ഷിത പ്രദേശം.1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെസ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
പേരിനുപിന്നിൽ

മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞു നിർത്തിയിട്ടുള്ളത്. ഈ രണ്ടു പേരിൽനിന്നുമാണ് അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം. തിരുവിതാംകൂറിലെ ഏറ്റവും നീളം കൂടിയ നദിയായതുകൊണ്ടാണ് പെരിയാറിന് ഈ പേരു ലഭിച്ചത്. ധാരാളം മുല്ലച്ചെടികളുടെ ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാവാം രണ്ടാമത്തെ നദിക്ക് മുല്ലയാറെന്ന പേരു വന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ചരിത്ര പശ്ചാത്തലം

1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെരാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ള യാണിതിനു മുൻകൈ എടുത്തത്.അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മധുര, ദിണ്ടിക്കൽ,രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേ സമയംതിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർനദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)

ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.

മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയ പദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി. പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരി. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
ജോൺ പെനിക്യൂക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്.1858 ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ട് പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രം കൂടി കാണാറുണ്ടെന്നു പറയപ്പെടുന്നു. ജോൺ പെനിക്യൂക്കു, മേജർ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചിലവു വരുന്ന പദ്ധതിയായിരുന്നു ഇരുവരും കൂടി തയ്യാറാക്കിയത്. 1887 ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ അണക്കെട്ടിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായെങ്കിലും ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി, എന്നാൽ ഈ അണക്കെട്ട് താൻ ഒറ്റക്കു തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢ പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും, ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിനു സർക്കാരും ഉറച്ച പിന്തുണ നൽകി. 1895 ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. 81.30 ലക്ഷം രൂപ ആകെ ചിലവായി.
മുല്ലപ്പെരിയാർ ബേബിഡാം

പെരിയാർ പാട്ടക്കരാർ

പ്രധാന ലേഖനം: പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറിൽ ഒപ്പു വെച്ചത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. എന്നാൽ നദിയിലെ വെള്ളത്തിനു മാത്രമേ തമിഴ്നാടിനു അവകാശമുണ്ടായിരിക്കുകയുള്ളു, ഭൂമിയിന്മേൽ യാതൊരു കൈവശാവകാശവും ഉണ്ടായിരിക്കില്ല എന്നും കരാറിൽ പ്രത്യേകം പറഞ്ഞിരുന്നു. ഇത് തിരുവിതാംകൂർമഹാരാജാവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ആയിരുന്നു നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും.

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 കൊല്ലത്തേക്ക് എഴുതിയ കരാർ ഒരു വിഡ്ഢിത്തമായിരുന്നുവെന്ന് കരുതപ്പെടുന്നു, കാരണം അണക്കെട്ടിന്റെ കാലാവധിയേക്കാൾ നീണ്ടു നിൽക്കുന്ന ഒരു കരാറായിരുന്നു അന്ന് ഒപ്പു വെച്ചത്.
കരാറിന്റെ പിന്നീടുള്ള സ്ഥിതി

ദിവാൻ സർ.സി.പി.ഈ പാട്ടക്കരാർ റദ്ദാക്കാൻ അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണെ കണ്ട് ആശങ്ക അറിയിച്ചിരുന്നു എങ്കിലും , ബ്രിട്ടീഷ് സർക്കാർ കരാർ ലംഘിച്ച് വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരിഹരിക്കാൻ വേണ്ടതുചെയ്യാം എന്ന് വൈസ്രോയ് പറഞ്ഞുവെന്ന് സി.പി.യുടെ തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്ര ആയതുമുതൽക്കു തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ചർച്ച നടത്തി. ഇ.എം.എസ്സ് മന്ത്രി സഭയിലെ നിയമമന്ത്രിയായിരുന്നവി.ആർ. കൃഷ്ണയ്യർ ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനം എടുക്കാൻ അവസരം ഉണ്ടായിരുന്നിട്ടും അതിനു മുതിർന്നില്ല എന്നു പറയപ്പെടുന്നു. കാരണം ഇ.എം.എസ്സ് മന്ത്രി സഭ അധികാരത്തിലെത്തുന്ന സമയത്തു തന്നെ ഈ അണക്കെട്ടിന് അതിന്റെ കാലാവധിയായ 50 വർഷം പൂർത്തിയാക്കിയിരുന്നു. ശേഷം ഈ വിഷയത്തിൽ തന്നെ ധാരാളം എഴുത്തുകുത്തുകൾ തമിഴ്നാടുംകേരളവുമായി നടത്തി.1960 ജൂലായ് നാലിന് ശ്രീ പട്ടം താണുപിള്ളയുമായും , 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾ നടത്തുകയുണ്ടായി.


1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി.അച്യുത മേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്.ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്. 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയും , വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉൾപ്പെടുത്തകയും കൂടി ചെയ്തു ഈ പുതുക്കിയ കരാറിൽ. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കി ഉയർത്തി. കൂടാതെ കരാർ തീയതിമുതൽ മുപ്പതു വർഷം കൂടുമ്പോൾ പാട്ട തുക പുതുക്കാം എന്നും പുതിയ കരാർ വ്യവസ്ഥ ചെയ്തിരുന്നു. പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ. ഈ വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിന് പാട്ടത്തിൽ നൽകാൻ പുതിയ കരാർ അനുവദിക്കുന്നു.വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന് നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച് നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ ഇന്ത്യ സ്വതന്ത്ര ആയതോടുകൂടി യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായി മാറി. 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. 
നിർമ്മാണം

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152 അടി ഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 45 ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്. 1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി. പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.

മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

കരിങ്കല്ല് ആറിഞ്ചു കനത്തിൽ പൊട്ടിച്ചെടുത്ത് അടുക്കിവെച്ച് സുർക്കിയും, മോർട്ടാറും ഉപയോഗിച്ചാണ് അണക്കെട്ട് കെട്ടിപ്പൊക്കിയത്. അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അണക്കെട്ടു രണ്ടു പ്രാവശ്യം മഴവെള്ളത്തിൽ തകർന്നു. അതോടൊപ്പം തൊഴിലാളികളും ഒലിച്ചുപോയി. ആനകളുടേയും, മറ്റു വന്യജീവികളുടേയും ആക്രമണങ്ങളും ഉണ്ടായിരുന്നു. ഏതാണ്ട് 5000 ഓളം അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധ കാലയളവുകളിൽ അവിടെ ജോലി ചെയ്തിരുന്നു. 1892 ൽ 76 പേരും, 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു.അണക്കെട്ടിലെ ജലാശയത്തിൽ നിന്നും തമിഴ്നാട്ടിലെ വൈഗായ് നദിയിലേക്ക് ഏതാണ്ട് 5704 അടി നീളം വരുന്ന മുഴുവൻ ചുണ്ണാമ്പുകൊണ്ടു നിർമ്മിച്ച വെള്ളം കൊണ്ടുപോകുന്ന തുരങ്കം നിർമ്മിച്ചിട്ടുണ്ട്.
വിവാദം
മുല്ലപ്പെരിയാർ പദ്ധതി പ്രദേശം: അണക്കെട്ടിനകത്തു നിന്ന്

തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരംതമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1970 ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സമ്മതം കൊടുത്തുകൊണ്ടുള്ള വ്യവസ്ഥ ചേർത്തിരുന്നു. കൂടാതെ പദ്ധതിപ്രദേശത്ത് ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് തമിഴ്നാടി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്നും കേരളത്തിനു കിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.

1979-ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.
മുല്ലപ്പെരിയാർ അണക്കെട്ട്-ഒരു വിദൂര ദൃശ്യം

കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.
മിറ്റൽ കമ്മിറ്റി

1970 ൽ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോർച്ച വലിയ രീതിയിൽ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ്.കെ.സി.തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്കു വിധേയമാക്കിയതും, ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്നും നിർദ്ദേശിച്ചത്.[30] ഇക്കാലഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ നടന്നിരുന്നത് തമിഴ്നാടു കോടതിയിലും, കേരള ഹൈക്കോടതിയിലുമായിരുന്നു. ഈ കേസുകളെല്ലാം തന്നെ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങളിലെ വിദഗ്ദരും, കേരളവും തമിഴ്നാടും നിർദ്ദേശിക്കുന്ന ഓരോരുത്തരും ഉൾപ്പെടുന്ന ഒരു ഏഴംഗ കമ്മിറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദനായ കെ.ബി.മിറ്റൽ ആയിരുന്നു അദ്ധ്യക്ഷൻ. ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിറ്റൽ കമ്മറ്റി അന്നു മുന്നോട്ടു വെച്ചത്, മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നും വരില്ലെന്നും കൂടി മിറ്റൽ കമ്മറ്റി സുപ്രീംകോടതി മുമ്പാകെ വച്ച റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്നുമുള്ള എഞ്ചിനീയറായ എം.കെ.പരമേശ്വരൻ നായർ ഒഴികെ എല്ലാവരും ആ റിപ്പോർട്ടിൽ ഒപ്പു വെച്ചിരുന്നു. നായർ മാത്രം എതിരഭിപ്രായം രേഖപ്പെടുത്തി.
ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി

മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഭരണഘടനയുടെ വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന്സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാൽ, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാർ അടങ്ങിയ ഒരു സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിൻ പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ ​അംഗങ്ങളെ നിർദ്ദേശിക്കുവാനായി തമിഴ്നാടിനോടും കേരളത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും എന്നും ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. ഈ സമിതിയിലേക്ക് കേരള സർക്കാർ ജസ്റ്റീസ്.കെ.ടി.തോമസിനെ നിർദ്ദേശിച്ചെങ്കിലും, തമിഴ്നാടിന് ഇദ്ദേഹത്തെ താൽപര്യമുണ്ടായിരുന്നില്ല. ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കൾ കഴകം ഒരു നിയമസഭാ പ്രമേയം പാസ്സാക്കി , എന്നു മാത്രമല്ല ഈ കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാൽ തമിഴ്നാട് സമിതിയിലേക്ക് അംഗത്തെ നിർദ്ദേശിച്ചില്ലെങ്കിൽ സുപ്രീംകോടതിക്ക് അത് ചെയ്യേണ്ടി വരുമെന്ന് തമിഴ്നാട് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ മറുപടി എന്ന നിലയിൽ മുൻ സുപ്രീംകോടതി മുഖ്യന്യായാധിപനായ ജസ്റ്റീസ്. എ.ആർ.ലക്ഷ്മണന്റെ പേര് തമിഴ്നാട് സമർപ്പിച്ചു.സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിർദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ.എം.കരുണാനിധി കോൺഗ്രസ്സ് പ്രസിഡന്റിനു കത്തയച്ചു. എന്നാൽ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുമാരി ജയലളിത എതിർത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് ജയലളിത ഈ നിർദ്ദേശത്തെ എതിർത്തത്.എന്നാൽ കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എൻ.കെ. പ്രേമചന്ദ്രൻ , പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനും , അതിന്റെ കൈവശാവകാശത്തിനും കേരളസർക്കാറിനു അവകാശമുണ്ടെന്നും , കൂടാതെ തമിഴ്നാടിന് ഒരു വ്യക്തമായ കരാറിലൂടെ ജലം നൽകാൻ തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീ കെ.ടി.തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.
വൈദ്യുതി നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം

1886 ഒക്ടോബർ 29 ലെ പെരിയാർ പാട്ടക്കരാറിന്റെ വ്യവസ്ഥയനുസരിച്ച് ജലസേചനത്തിനായാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കാൻ പാടുള്ളു. വെള്ളം അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. 1959 ൽ മദ്രാസിലെ അന്നത്തെ വ്യവസായ ഡയറക്ടർ ആയിരുന്ന ചാറ്റർട്ടൺ ഈ വെള്ളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. 1965 ഈ വൈദ്യുത പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമായി. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതി തമിഴ്നാട് ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. എന്നാൽ ഇതിനെ തിരുവിതാംകൂർ ശക്തമായി എതിർത്തു. തർക്കവിഷയം വന്നതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് , പ്രശ്നം ആർബിട്രേറ്റർക്കു വിട്ടു. എന്നാൽ ആർബിട്രേറ്റർമായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രഹ്മണ്യഅയ്യരും തമ്മിൽ ഒരു ആശയപ്പൊരുത്തമില്ലാതെ വീണ്ടും തർക്കത്തിലെത്തി നിന്നു. പ്രശ്നം അമ്പയറായ സർ നളിനി നിരഞ്ജൻ ചാറ്റർജിയുടെ അടുത്ത് വന്നു. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സർക്കാറിന്റെ ഭാഗത്തുനിന്ന് സർ അല്ലാടി കൃഷ്ണസ്വാമി അയ്യരും ഈ വിചാരണയിൽ പങ്കെടുത്തു. 1941 മെയ് 12 വന്ന അമ്പയറുടെ വിധി പ്രകാരം , വെള്ളം ജലസേചനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന തിരുവിതാംകൂറിനകൂലമായ തീരുമാനം വന്നു. എന്നാൽ ഈ വിധിയെ കണക്കിലെടുക്കാൻ മദ്രാസ് തയ്യാറായില്ല. അവർ വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോയി. ഇതിൽ നിരാശനായ തിരുവിതാകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യർ ഈ 1886 ലെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. 1947 ജൂലായ് 21 ന് അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണിനെ കണ്ട് മദ്രാസിന്റെ കരാർലംഘനത്തെയും , ചതിയുടെ കഥയും വിവരിച്ചു.

അണക്കെട്ടിന്റെ അവസ്ഥ

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് 

2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു. 2011നവംബർ 27 ന് അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നു.
സുരക്ഷാപ്രശ്നങ്ങൾ
മുല്ലപ്പെരിയാർ അണക്കെട്ടിന് 116 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.
നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി.
മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്.
അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ
അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത് .
മുല്ലപ്പെരിയാർ അണക്കെട്ട് വിള്ളലുകൾ

അണക്കെട്ടിനെക്കുറിച്ചുള്ള പഠനങ്ങൾ

മുല്ലപ്പെരിയാർ വിവാദവിഷയമായതോടെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഔദ്യോഗികവും, അനൗദ്യോഗികവുമായ ധാരാളം പഠനങ്ങൾ വിവിധ സ്ഥാപനങ്ങൾ നടത്തുകയുണ്ടായി. ഓരോ പഠന റിപ്പോർട്ടും ഒരു കാരണം, അല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് കേരളവുംതമിഴ്നാടും തള്ളിക്കളയുകയായിരുന്നു.

ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

മുല്ലപ്പെരിയാർ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവർത്തനസാധ്യത പഠിക്കുവാനായി കേരളം,ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ.ആർ.എൻ.അയ്യങ്കാരെ ചുമതലപ്പെടുത്തി.ത്രീഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് എന്ന ആധുനിക രീതി ഉപയോഗിച്ച് ഭൂകമ്പത്തിന്റെ ആവർത്തന കാലയളവ് പഠിക്കുവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അയ്യങ്കാർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് യാതൊരു കാരണവശാലും, 136 അടിക്കു മുകളിലാകാൻ പാടില്ല എന്ന് അദ്ദേഹം ശുപാർശചെയ്തു. എന്നാൽ അയ്യങ്കാരുടെ പഠനറിപ്പോർട്ട് ആരും തന്നെ പരിഗണിച്ചിരുന്നില്ല.
റൂർക്കി ഐ.ഐ.ടി

മുല്ലപ്പെരിയാർ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിർണ്ണയത്തെക്കുറിച്ചുള്ള പഠനമാണ് ഒന്നാമതായി റൂർക്കി ഐ.ഐ.ടിയിലെ വിദഗ്ദർ നടത്തിയത്. ഇതു പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പഠനത്തിന്റെ രണ്ടാഭാഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റേയും, അതിന്റെ ബേബിഡാമിന്റേയും സുരക്ഷ 2ഡി ഫൈനൈറ്റ് എലമെന്റ മെത്തേഡ് ഉപയോഗിച്ച് പരിശോധിക്കുകയുണ്ടായി.ഈ പഠനറിപ്പോർട്ട് പ്രകാരം പ്രധാന അണക്കെട്ടും, അനുബന്ധ അണക്കെട്ടു ഉറപ്പായിട്ടും ഉണ്ടാവുമെന്ന് ഇവർ തന്നെ കണ്ടെത്തിയ ഭൂകമ്പത്തിൽ തകർന്നുപോയേക്കാമെന്ന് അവർ പറയുന്നു.

ഭൂകമ്പ ഭീഷണി

രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. മിതമായ ഭൂചലനങ്ങളാണിവിടെ പ്രതീക്ഷിക്കുന്നത്. അതായത് ഈ പ്രദേശത്ത് റിക്ടർസ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം. ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിൻറെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്. മുൻപ് വല്ലപ്പോഴുമാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നത്. ഭൂചലനങ്ങളുടെ ഇടവേളകൾ കുറയുന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.

ഇടുക്കിയിൽ വിവർത്തന ഭൂചലനങ്ങൾ എന്നറിയപ്പെടുന്ന ഭൂചലനങ്ങളാണ് സംഭവിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ഭൂകമ്പങ്ങൾക്ക് ആവർത്തനക്രമമുണ്ടായിരിക്കും. ഇരുപത് വർഷത്തിലൊരിക്കൽ മധ്യകേരളത്തിൽ ഇത്തരത്തിൽ സാമാന്യം വലിയ ചലനങ്ങൾ ആവർത്തിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. 2000 ഡിസംബർ 12 ന് ഈരാറ്റുപേട്ടയിൽ റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. ഭ്രംശരേഖകളിൽ ഊർജ്ജം ശേഖരിക്കപ്പെടുന്നതനുസരിച്ചാണിവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭൂഫലകങ്ങളുടെ ചലനം ആർജ്ജവത്തോടെ നടക്കുന്ന പ്രദേശങ്ങളിൽ പെട്ടെന്നു തന്നെ ഫലകങ്ങളുടെ വക്കുകൾ വലിയുകയും പൊട്ടിപ്പോവുകയും ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ്, സെന്റർ ഓഫ് റിമോട്ട് സെൻസിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ കേരളം ആകെ റിക്ടർ സ്കെയിലിൽ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇടമലയാർ, പെരിയാർ, അച്ചൻകോവിൽ, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുൻസൂർ, മാട്ടുപ്പെട്ടി, കാവേരി, കണ്ണൻകുഴിത്തോട് എന്നിവയാണ് കേരളത്തിലെ ഭ്രംശമേഖലയിൽ പ്രധാനപ്പെട്ടവ. കൂടാതെ ധാരാളം ചെറു വിള്ളലുകളും ഉണ്ട്. മാത്രമല്ല , ഈ വിള്ളലുകൾ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. ഏതെങ്കിലും ഒരു ഭ്രംശമേഖലയിൽ ചലനങ്ങൾ ഉണ്ടായാൽ അത് വളരെവേഗം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു. കുമളി, കമ്പം, ബോഡിനായ്ക്കന്നൂർ, തേനി വഴി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയർത്തുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ 300 കിലോമീറ്റർ ചുറ്റളവിൽ 22 ഭ്രംശമേഖലകളാണുള്ളത്. ഡാമിൻറെ സമീപത്തുള്ള കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിൽ റിക്ടർ സ്കെയിലിൽ 6.5 വരെ ശക്തിയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6 ന് മുകളിലുള്ള ഭൂചലനത്തെ അതിജീവിക്കാൻ ഡാമിന് കഴിയില്ലെന്ന് റൂർക്കി ഐ ഐ ടി യിലെ വിദഗ്ദരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖല ഡാമിൻറെ 16 കിലോമീറ്റർ മാത്രം അകലെയാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയ്ക്ക് സമാന്തരമായുള്ള ചുരുളിയാർ - കമ്പം, ചെറുതോണി - ചിന്തലാർ ഭ്രംശമേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇത് കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിലെ ശിലാപാളികളിൽ മർദം കൂട്ടുന്നതിനിടയാക്കും. മുല്ലപ്പെരിയാർ ഡാമിന് കൂടുതൽ അടുത്ത പ്രദേശങ്ങളിൽ ഭൂചലനത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ് ഇതിൻറെ ഫലം. അടുത്തിടെയുണ്ടായ ഭൂചലനങ്ങളെല്ലാം ഡാമിൽ നിന്നും 32 കിലോമീറ്റർ അകലെയായിരുന്നു.

116 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പണിതത് കോൺക്രീറ്റോ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണ്. മാത്രമല്ല, 60 വർഷം മാത്രം ഉപയോഗിക്കാവുന്ന ഈ അണക്കെട്ട് മുമ്പത്തെ അവസ്ഥയിൽ നിന്നും ഒരു അടിയോളം മുമ്പോട്ടു നീങ്ങിയിട്ടുണ്ട്. കരിങ്കല്ലും സുർക്കിയും ഉപയോഗിച്ചു പണിതതാണ് ഡാം. കോൺക്രീറ്റിന് പകരം മണലും ചുണ്ണാമ്പും ചേർന്ന മിശ്രിതമായ സുർക്കിയാണ് ഇതിൻറെ നിർമാണത്തിന് ഉപയോഗിച്ചത്. ആകെ 6807 മെട്രിക് ടൺ ചുണ്ണാമ്പാണ് നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. അതിൻറെ 42 ശതമാനവും ഒലിച്ചുപോയതായാണ് കേരളം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്കു മുൻപാകെ കേരളം സമർപിച്ച കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. വർഷം പ്രതി 30.48 ടൺ എന്ന കണക്കിൽ 1895 മുതൽ 2006 വരെ 3412 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടതിന് പകരം 542 മെട്രിക് ടൺ സിമൻറ് മാത്രമുപയോഗിച്ച് ഗ്രൗട്ടിങ് നടത്തുകയാണ് ചെയ്തത്.
അണക്കെട്ട് തകർന്നാൽ

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.

എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 - 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.

66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.

മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.

മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം.

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു.

മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചു. മുല്ലപ്പെരിയാറിൽ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിർത്താനാണ് തീരുമാനം.

പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ

മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:
നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക
നിലവിലുള്ള ഡാം സുരക്ഷിതമാണ്. എന്തെങ്കിലും ബലക്ഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഡാം ബലപ്പെടുത്തണം
നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയിണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.

ഒന്നാമത്തെ അഭിപ്രായം മുല്ലപ്പെരിയാറിൽ സമരം നടത്തിവരുന്ന മുല്ലപ്പെരിയാർ സമരസമിതിയും കേരള ഗവൺമെന്റും മുന്നോട്ട് വെയ്കുന്നതാണ്. രണ്ടാമത്തെ നിർദ്ദേശം തമിഴ്നാട് ഗവൺമെന്റ് മുന്നോട്ട് വെയ്കുന്നതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ പ്രൊഫസർ സി.പി. റോയി തുടങ്ങിയവരുടെ നിർദ്ദേശമാണ്. പരിഷത് വിളിച്ചു ചേർത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് നാലാമത്തെ നിർദ്ദേശവും ഉരുത്തിരിഞ്ഞിട്ടുള്ളത്. 
പുതിയ തുരങ്കം

മുല്ലപ്പെരിയാർ സമരസമിതി ചെയർമാനായിരുന്ന സി.പി.റോയി ആണ് പുതിയ തമിഴ്നാടിനു വെള്ളം നൽകാൻ പുതിയ ഒരു തുരങ്കം എന്ന ആശയവുമായി മുന്നോട്ടു വന്നത്. റോയ് ഈ ആശയം ഉന്നതാധികാരസമിധിയുടെ മുന്നിൽവെക്കുകുയം, സമിതി ഈ നിർദ്ദേശത്തെ വിശദമായി പഠിക്കുവാൻ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ദരായ ഡോക്ടർ.തട്ടേ, ഡി.മേത്ത എന്നിവരോടാവശ്യപ്പെട്ടു. എന്നാൽ പ്രായോഗികമായേക്കാവുന്ന ഈ നിർദ്ദേശത്തോട് കേരളവും, തമിഴ്നാടും വളരെ തണുത്ത പ്രതികരണമാണ് കാണിച്ചത്. ഇരു സംസ്ഥാനങ്ങൾക്കും ഈ ആശയത്തോട് തീരെ താൽപര്യമുണ്ടായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ പുതിയ തുരങ്കം എന്ന ആശയം ഏറെ നാൾ നിലനിന്നില്ല എന്നും ഉന്നതാധികാര സമിതി അംഗമായ കെ.ടി.തോമസ് രേഖപ്പെടുത്തിയിരിക്കുന്നു.
ഉന്നതാധികാരസമിതി

ജസ്റ്റിസ്.കെ.ടി.തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി ഈയിടെ സുപ്രീംകോടതിയിൽ സമർപ്പിച്ച തങ്ങളുടെ റിപ്പോർട്ടിൽ അണക്കെട്ട് സുരക്ഷിതമാണ് എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അധികാരമില്ലെന്നും ഉന്നതാധികാരസമിതി വ്യക്തമാക്കി.
ജനകീയ പ്രക്ഷോഭം
അണക്കെട്ട് മാറ്റിനിർമിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യ മതിൽ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136 ൽ നിന്നും 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152ഉം അടിയായി ഉയർത്താമെന്ന 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2006 മാർച്ച് 3ന് ഫാദർ ജോയി നിരപ്പേൽ ചെയർമാനായി മുല്ലപ്പെരിയാർ സമരസമിതി രൂപം കൊണ്ടു. സമരസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രത്യക്ഷസമരങ്ങൾ ആറു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. പെരിയാറിൻറെ തീരത്തുള്ള ചപ്പാത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25നാരംഭിച്ച റിലേ ഉപവാസം ഇന്നും തുടരുകയാണ്.

2011 നവംബർ മാസം ഉണ്ടായ ഭൂചലനങ്ങളെത്തുടർന്ന് കേരളത്തിൽ ജനകീയ വികാരം കൂടുതൽ ശക്തമായി. നവംബർ 28 ന് ഇടുക്കി ജില്ലയിലും 29 ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹർത്താൽ ആചരിക്കുകയുണ്ടായി. 28ന് പാർലമെൻറ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എം പി മാർ സത്യാഗ്രഹമനുഷ്ഠിച്ചു. ഡിസംബർ എട്ടിന് മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ സൃഷ്ടിക്കുകയുണ്ടായി.

No comments: