18/03/2014

ശകുനങ്ങൾ


മംഗളകാര്യത്തിന്‌ യാത്രയ്ക്കൊരുങ്ങുമ്പോൾ കുറ്റിച്ചൂലുമായി ഭാര്യ മുന്നിൽ. പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണെങ്കിൽ ഭാര്യയുടെ കഷ്ടകാലമെന്നു പറഞ്ഞാൽ മതി. ശകുനം നോക്കിയിറങ്ങുന്നയാളാണെങ്കിൽ ഇപ്പോഴും ഭർത്താവിന്റെ മുഖം കറുക്കും. യാത്രയ്ക്കിറങ്ങുമ്പോൾ പുറകിൽ നിന്നാരെങ്കലും വിളിച്ചാൽ നിങ്ങൾക്കെന്തു തോന്നും? പ്രത്യേകിച്ച്‌ ജോലിസംബന്ധമായോ സാമ്പത്തികമായോ യാത്രയ്ക്കു പ്രാധാന്യമുണ്ടെങ്കിൽ.. ശകുനത്തിൽ വിശ്വസിക്കാത്തയാളാണെങ്കിൽ പോലും അരോചകമുണ്ടാകില്ലേ? 

ശകുനങ്ങളെ ആറായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. ഇതിൽ ശുഭഫലസൂചകമാണ്‌ ദീപ്‌തം. ബാക്കിയുള്ളവ ശാന്തമെന്ന പൊതുനാമത്തിൽ ഉൾപ്പെടുന്നു. സമയം, ദിക്ക്‌, ശബ്ദം, കാരണം, ദേശം, ജാതി എന്നിങ്ങനെ ആറുതരത്തിൽ ദീപ്‌തത്തെ വേർതിരിക്കാം. ദീപ്‌തങ്ങൾ ശുഭസൂചകമാണെങ്കിലും പെട്ടെന്നു കാണുമ്പോൾ അത്‌ അശുഭകരമായി തെറ്റിദ്ധരിച്ചേക്കാം. 

വീടിന്റെ പിൻഭാഗത്ത്‌ കാക്ക പച്ചമാംസം ഛർദ്ദിച്ചിട്ടാൽ സാമ്പത്തികലാഭവും ധനാഗമനവുമാണ്‌ സൂചിപ്പിക്കുന്നത്‌. യാത്രികന്റെ ഇടതുവശത്തുകൂടി കാക്ക പറന്നാൽ കാര്യലാഭവും വലതുവശത്തുകൂടി പറന്നുപോയാൽ വിഘ്നങ്ങളുമാണ്‌. യാത്രയ്ക്കായിറങ്ങുമ്പോൾ ഭവനത്തിലേക്ക്‌ കാക്കയെത്തിയാൽ ശുഭസൂചകമാണ്‌. യാത്ര ഫലവത്താകുമെന്നതിന്റെ സൂചനയാണത്‌. 

അസ്ഥി, കയറ്‌ ഇവ കടിച്ചുകൊണ്ട്‌ എതിരെ പട്ടി വന്നാൽ യാത്ര അനുകൂമായിരിക്കില്ലെന്നു മാത്രമല്ല തടസങ്ങൾ പലതുമുണ്ടാകും. എന്നാൽ ചെരിപ്പ്‌, മാംസം ഇവയാണ്‌ കടിച്ചുകൊണ്ടു വരുന്നതെങ്കിൽ ശുഭസൂചകമാണു കാര്യങ്ങളെന്നാണ്‌ കരുതുന്നത്‌. 

മദ്യം, നെയ്യ്‌, ചന്ദനം, വെളുത്ത പുഷ്പം, തൈര്‌, വേശ്യാസ്‌ത്രീ, രണ്ടു ബ്രാഹ്മണന്മാർ, ശൂദ്രൻ, പച്ചയിറച്ചി, തേൻ, കരിമ്പ്‌, മണ്ണ്‌, അഗ്നി, ഗജം, കയറിട്ട കാള അല്ലെങ്കിൽ പശു, വാഹനങ്ങൾ എന്നിവ നല്ല ശകുനങ്ങളാണ്‌. എന്നാൽ വിറക്‌, ചാരം, എണ്ണ, കഴുത, പാമ്പ്‌, പൂച്ച , വികലാംഗൻ, വിധവ, രോഗി, മഴു, ചൂല്‌, മുറം, കയറ്‌, തല മുണ്ഡനം ചെയ്‌തതോ വടി യുമായി വരുന്നയാളോ, പോത്ത്‌, കയറില്ലാതെ വരുന്ന കാള, ദർഭ, എള്ള്‌ തുടങ്ങിയവ ദുശ്ശകുനങ്ങളും. 

വാദ്യാഘോഷങ്ങൾ കേൾക്കുന്നതും പക്ഷികളുടെ കളകളനാദവും പ്രാർഥന-വേദ ഗ്രന്ഥങ്ങളും പാരായം ശ്രവിക്കുന്നതുമെല്ലാം ശുഭസൂചകങ്ങളാണ്‌, യാത്ര പുറപ്പെടുമ്പോൾ 'പോകാതിരിക്കുകയാണു ഭേദം', 'പോയിട്ടെന്തു കാര്യം,' 'എന്തു പ്രയോജനം' തുടങ്ങിയ നിഷേധവാക്കുകളാണ്‌ ശ്രവിക്കേണ്ടി വരുന്നെങ്കിൽ അത്‌ അശുഭ സൂചകമായിരിക്കും. പിന്നിൽ നിന്നു വിളിക്കുക, ക്ഷണിക്കുക തുടങ്ങിയവയും ശുഭമാണ്‌. യാത്രയ്ക്കിറങ്ങുമ്പോൾ എവിടെങ്കിലും മുട്ടി പരിക്കുപറ്റുന്നതും കുടയും മറ്റും താഴെ വീഴുന്നതും ശുഭമല്ലെന്നു കരുതപ്പെടുന്നു. 

ശകുനപിഴയാണു കാണുന്നതെങ്കിൽ പരിഹാരമായി ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്‌. യാത്രയ്ക്കൊരുങ്ങിയിറങ്ങുമ്പോൾ ദുഃശകുനം കണ്ടാൽ മടങ്ങിയെത്തി പതിനൊന്നുതവണയും വീണ്ടും ദുശകുനം കണ്ടാൽ മടങ്ങിയെത്തി പതിനാറു തവണയും പ്രാണയാമം ചെയ്യണമെന്നാണ്‌ വയ്പ്‌. അതിനുശേഷം യാത്ര പുനരാരംഭിക്കാം. വീണ്ടും ദുഃശകുനമാണു കാണുന്നതെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്നു പണ്ഡിതർ പറയുന്നു. വിഷ്ണു സ്‌തുതികൾ ചൊല്ലുന്നതും ദുഃശകുനപരിഹാരമാർഗ്ഗമായി കരുതപ്പെടുന്നു.

No comments: