29/10/2014

ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ - കെ.സദാനന്ദൻ വൈദ്യർ

ചരിത്രകാരൻ അനശ്വരനല്ല .... അയാൾ ചരിത്രത്തിന്റെ ദ്രിക്സാക്ഷിയുമല്ല . പല ചരിത്രകാരൻ മാരും പലരും ബൗധിക തീവ്രവാദം വഴി കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ - സമുദായത്തെ പല ചരിത്രവും അടിച്ചേൽപ്പിച്ചു നിഷ് പ്രഭ മാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . 

നഗമയ്യ - പദ്മനാഭ മേനോൻ - ഡോക്ടർ തഴ്സ്റ്റണ്‍ - ഇ
ളംകുളം കുഞ്ഞൻ പിള്ള - കെ സദാനന്ദൻ വൈദ്യർ - തുടങ്ങിയ ചരിത്രകാരൻ 'ചേകവ ചരിത്രത്തെ' കുറിച്ച് വിലപ്പെട്ട അറിവുകൾ പകർന്നു തന്നിട്ടുണ്ട് . ചേകവരുടെ സ്ഥിതി മുൻകാലങ്ങളിൽ തിളക്കമാർന്നതായിരുന്നു. തിരുവിതാംകൂറിന്റെ പിതാവായ മാർത്താണ്ഡവർമ്മ യാണ് തിരുവിതാംകൂറിൽ ബ്രഹ്മണാധിപധ്യം അരക്കിട്ടുറപ്പിച്ചത്. മതിലകം രേഖകളിൽ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആദരണീയ സ്ഥാനങ്ങൾ ചേകവന്മാർ വഹിച്ചിരുന്നതായി കാണാം. കേരളം - തമിഴ്നാട്‌ - കർണാടകം - ശ്രീലങ്ക - ആന്ധ്ര എന്നിവിടങ്ങളിലെ പ്രബല ജനതയാണീവർ. ധനം കൊണ്ടും, വിദ്യ കൊണ്ടും, കായികബലം കൊണ്ടും, പ്രാബല്യം നേടിയ ധാരാളം ഈഴവ തറവാടുകൾ ഇന്നും പ്രൌഡിയോടെ നിലനിൽക്കുന്നത്‌ കാണാം. ഈ അവസരത്തിൽ കെ സദാനന്ദൻ വൈദ്യർ രചിച്ച 'ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ' - എന്ന ചരിത്ര പുസ്തകത്തിലേക്ക് ഒന്ന് നോക്കാം.

മാർത്താണ്ഡവർമ്മ 1729 - നും, 1758 - നും മദ്ധ്യേയുള്ള കാലയളവിലാണല്ലോ തിരുവിതാംകൂർ സ്ഥാപിക്കുന്നത്. തിരുവിതാംകൂർ സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. തിരുവിതാംകൂർ കായംകുളം അക്രമിക്കുംപോൾ ഡിലനോയിക്ക് ഒപ്പം പട നയിച്ചത് 'രണകീർത്തി ചേകവരായിരുന്നു'. കായംകുളം രാജാവിന്റെ പട തലവൻ ചേകവരായ' പത്തീനാഥപണിക്കർ' ആയിരുന്നു. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ഇവർ രണ്ടുപേരും അടുത്ത ബന്ധുക്കൾ ആണെന്നുള്ളതാണ്. 'രണകീർത്തി' യുടെ നേതൃത്വത്തിൽ കായംകുളം കീഴ്പ്പെടുത്തിയപ്പോൾ കായംകുളം രാജാവിന്റെ പട തലവൻ സ്വന്തം രാജ്യം രക്ഷിക്കാനാവാതെ 'പത്തീനാഥപണിക്കർ' സ്വന്തം വാൾ ശരീരത്തിൽ കുത്തിഇറക്കി ആത്മാഹൂതി ചെയ്തു. ഇദ്ദേഹത്തെ 'വാറണപള്ളി തറവാട്ടിൽ' യോഗീശ്വരനായി കുടിഇരുത്തി ആരാധിക്കുന്നു. 1758 - ൽ തന്റെ 52 - ആം വയസിൽ മാർത്താണ്ഡവർമ്മ നാടുനീങ്ങി. മാർത്താണ്ഡവർമ്മക്ക് ശേഷം 1758 -ൽ ഭരണമേറ്റ കാർത്തിക തിരുന്നാൾ രാമവർമയുടെയും സൈന്യത്തിലെ പ്രബലവിഭാഗം ചേകവന്മാരായിരുന്നു. മരണ ഭയം ഇല്ലാത്തവരും സത്യത്തെ മുറുകെ പിടിക്കുന്നവരുംമായിരുന്നു ചേകവന്മാർ. 1798 -ൽ കാർത്തിക തിരുന്നാൾ രാമവർമ നാടുനീങ്ങി. തുടർന്ന് 16 വയസിൽ അധികാരത്തിൽ വരുകയും 29 വയസിൽ നാട് നീങ്ങുകയും ചെയ്ത ബാലരാമവർമ്മ ദുർബലനും അപ്രാപ്ത്തനും ആയിരുന്നു. അദ്ദേഹം ഉപദേശകൻ ഉതിയേരി ജയന്തൻ നമ്പൂതിരിയുടെ ഏഷണിയിൽ പെട്ട് രാജാ കേശവദാസനെ ദളവ സ്ഥാനത്തുനിന്നും മാറ്റി. പകരം ജയന്തൻ നമ്പൂതിരി ദളവ സ്ഥാനത്തു വന്നു. രണ്ടു മാസം മാത്രമേ ഇദ്ദേഹം ദളവ സ്ഥാനത്തു ഇരുന്നൊള്ളൂ. പ്രത്യേക നികുതിക്കുവേണ്ടി ജയന്തൻ നമ്പൂതിരി കൈകൊണ്ട ക്രൂ രതകൾ കാരണം വേലുത്തമ്പി വൻ പ്രക്ഷോപം തുടങ്ങി. അതിന്റെ ഫലമായി ജയന്തൻ നമ്പൂതിരിയെ ദളവ സ്ഥാനത്ത്‌ നിന്ന് മാറ്റി നാടുകടത്തി. അങ്ങനെ 1801 - ൽ വേലുത്തമ്പി തന്റെ 36 വയസിൽ ദളവയായി. ഉണ്ണിആർച്ചയുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ടിപ്പു സുൽത്താനെ വധിച്ചതോടെ തിരുവിതാംകൂറിന്റെ ശത്രു ഭയം നീങ്ങി. വേലുത്തമ്പി ദിവാനായി എത്തിയതോടെ തിരുവിതാംകൂറിന്റെ സൈന്യത്തിൽ നിന്നും ചേകവന്മാരെ മുഴുവൻ പിരിച്ചുവിട്ടു. പകരം നായന്മാരെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. അങ്ങനെ വേലുത്തമ്പി ദളവ തിരുവിതാംകൂറിന്റെ സൈന്യത്തെ നായർ സൈന്യമാക്കി മാറ്റി. പിന്നെ സർക്കാർ ചിലവുകൾ വെട്ടി കുറയ്ക്കാനായി ഒരു പദ്ധതി വേലുത്തമ്പി നടപ്പാക്കി. ഇതിന്റെ ഭാഗമായി നായർ സൈന്യത്തിന്റെ ശമ്പളം വെട്ടി കുറച്ചു. അതിൽ നായർ പടയാളികൾ തമ്പിക്ക് നേരെ തിരിഞ്ഞു. അവർ വേലുതമ്പിക്കെതിരെ ലഹള തുടങ്ങി. അവർ രാജ കൊട്ടാരം ആക്രമിച്ചു. അങ്ങനെ ഗതി മുട്ടിയ അവസ്ഥയിൽ വേലുത്തമ്പി ലഹളക്കാർക്കെതിരെ കഠിന ശിക്ഷ നൽകണ മെന്നാവശ്യവുമായി 'റസിഡന്റ് മെക്കാളെ പ്രഭുവിനെ' ശരണം പ്രാപിച്ചു. മെക്കാളെയാകട്ടെ ആ സമയം നന്നായി ഉപയോഗിച്ച് - കമ്പനി സൈന്യത്തെ അയച്ചു ലഹള അടിച്ചമർത്തി. ഇതോടെ മെക്കാളെ വേലുത്തമ്പിക്ക് മേലുള്ള പിടി മുറുക്കി. തിരുവിതാംകൂറിനെ കമ്പനിക്കു അടിമയക്കുംവിധം റസിഡന്റ് മെക്കാളെ മോന്നോട്ടുവെച്ച ഉടമ്പടി ബാലരാമവർമ്മ മഹാരാജാവിനെ കൊണ്ട് വേലുത്തമ്പി നിർബന്ധ പൂർവ്വം ഒപ്പ് വപ്പിച്ചു. ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം തിരുവിതാംകൂറിൽ ഏതു നിയമം കൊണ്ടുവരാനും-തിരുവിതാംകൂറിനെ കമ്പനിക്കു എപ്പോൾ വേണ മെങ്കിലും ഏറ്റെടുക്കാ വുന്നതുമായ അവസ്ഥ കൈവന്നു. കൂടാതെ തിരുവിതാംകൂറിന്റെ രക്ഷക്കായുള്ള കമ്പനി പട്ടാളത്തിന് ചിലവിനായി പ്രതി വർഷം 4 ലക്ഷം ഏന്നുള്ളത് 8 ലക്ഷമായി കൂട്ടി. കൂടാതെ വേലുത്തമ്പി യുടെഏല്ലാ തീരുമാനങ്ങളും റസിഡന്റ് മെക്കാളെ റദ്ദു ചെയ്യാൻ തുടങ്ങി. ഒടുവിൽ സിഡന്റ് മെക്കാളയെ ചതിവിൽ വധിക്കാൻ വേലുത്തമ്പി പദ്ധതി തയാറാക്കി. അതിനായി മെക്കാളയോട് പകയുളള പാലിയത്തഛനെ കൂട്ട് പിടിച്ചു. രണ്ടു പേരും സൈന്യവുമായി റസിഡന്റ് മെക്കാളെ താമസിക്കുന്ന ബോൾഗാട്ടി പാലസിൽ രാത്രി കടന്നു കയറി. എന്നാൽ അവർക്ക് റസിഡന്റ് മെക്കാളെയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അവർ കമ്പനിക്കു നേരെ തിരുവിതാംകൂറിന്റെ അറിവോ സമ്മതമോ കൂടാതെ യുദ്ധം തുടങ്ങി. തുടർന്ന് വേലുതമ്പിയെ ദിവാൻ സ്ഥാനത്തുനിന്ന് മഹാരാജാവ് പുറത്താക്കി പുതിയ ദിവാനെ നിയമിച്ചു. വേലുത്തമ്പിയെ പിടിച്ചു കൊടുക്കുന്നവർക്ക്‌ അൻപതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. യുദ്ധത്തിൽ വേലു തമ്പിയുടെ ആൾകാർ പരാജയ പെട്ടു. തമ്പിയും അനുജനും രക്ഷാസ്ഥാനം തേടി ഓടി. 

തിരുവിതാംകൂർ സൈന്യത്തിൽനിന്നും വേലുത്തമ്പി പിരിച്ചു വിട്ടിരുന്ന 'ചേകവപടയെ' ബ്രിറ്റീഷ് ഈസ്റ്റിന്ത്യ കമ്പനി അപ്പാടെ അവരുടെ സൈന്യ ത്തിലേക്ക് ചേർത്തിരുന്നു. ഈ ചേകവ പടയെയാണ് കമ്പനി വേലുത്തമ്പിയെ പിടിക്കാൻ നിയോഗിച്ചത്. അവർ തമ്പിയെ പിൻതുടർന്ന് 'മണ്ണടി ക്ഷേ ത്രത്തിൽ' എത്തി. ക്ഷേത്ര പൂജാരിയുടെ വീട്ടിൽ അനുജൻ പദ്മനാഭൻ തമ്പിയോടൊപ്പം ഒളിച്ചിരുന്ന വേലുത്തമ്പി 'ചേകവ പട' വീട് വളഞ്ഞതറിഞ്ഞു ആത്മഹത്യ ചെയ്തു. അത് 1809 - മാർച്ച്‌ - 29 - നായിരുന്നു . തമ്പിയുടെ അനുജൻ പദ്മനാഭൻ തമ്പി 'ചേകവ പടക്ക്' കീഴടങ്ങി. 1809 ഏപ്രിൽ 9 - നു കൊല്ലം ഹസൂർ കച്ചേരി വളപ്പിലെ മരത്തിൽ പദ്മനാഭൻ തമ്പിയെ പരസ്യമായി തൂക്കി കൊന്നു. ഇതിൽ നിന്നും ഈഴവന്മർ തിരുവിതാംകൂർ ഭരണത്തിൽ നിന്നും എന്ന് മുതൽക്കാണ്‌ - ഏങ്ങിനെയാണ്‌ പുറത്തായതെന്നും - ആരാണ് പുറത്താക്കിയതെന്നും മനസിലാക്കാം.

എന്നാൽ 1888 - മുതൽ ഈഴവരുടെ ഉയർത്തെഴുനേൽപ്പിന്റെ കാലമാണ്. ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്തു നടത്തിയ ശിവ പ്രതിഷ്ട മഹാ ദീപസ്തംഭമായി. സംഘടിത ബലം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് അയിത്തം. അത് സംഘടിത ബലം കൊണ്ട്തന്നെ മാറും എന്ന ഗുരു വചനം ഉൾക്കൊണ്ട്‌ 1903 - ൽ സ്ഥാപിതമായ എസ് എൻ ഡി പി യോഗത്തിൽ അണിനിരന്ന ഈഴവർ അവർക്ക് കൈവിട്ടുപോയതെല്ലാം ഒന്നൊന്നായി പിടിച്ചു വാങ്ങാൻ തുടങ്ങി.

ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജന സമൂഹം ഇവരാണ്. " സംഘടിച്ചു ശക്തരകുക - വിദ്യ കൊണ്ട് പ്രബുദ്ധരാകുക " - എന്ന ഗുരുദേവ വചനം സിരസ്സാ വഹിച്ച് നമുക്ക് ഒറ്റകെട്ടായി മുന്നോട്ടു നീങ്ങാം. "ഗുരു ചരണം ശരണം". 

[" ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ " - വർക്കല നളന്ദ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. വില - 70 രൂപ. തിരുവനന്തപുരം ഗുരു ബുക്സിൽ പുസ്തകം ലഭിക്കും. ഗുരു ബുക്സ് ശിവബാബുവിന്റെ ഫോണ്‍ - 9633438005.]

No comments: