09/06/2014

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യ പൂജകളും പൂജകളുടെ സമയവും.

വൈകുണ്ഠത്തില്‍ മഹാവിഷ്ണു സൂക്ഷിച്ചിരുന്ന പതഞ്ജല ശില എന്ന അപൂര്‍വ്വ അഞ്ജനക്കല്ലുകൊണ്ടുള്ള വിഷ്ണു വിഗ്രഹമാണു ഗുരുവായൂരില്‍ ഉള്ളത്‌ എന്നാണു ഐതീഹ്യം...വിഷ്ണു ഭഗവാനില്‍ നിന്ന്‌ ബ്രഹ്മാവു വഴി സുതപസ് സിണ്റ്റെ കൈകളില്‍ എത്തി തുടര്‍ന്ന്‌ കശ്യപ പ്രജാപതിയും പിന്നിട്‌ വസുദേവരും ശ്രികൃഷ്ണനും ഈ വിഗ്രഹം പൂജിച്ചു..എന്നും ഐതീഹ്യം വ്യക്തമാക്കുന്നു....ഭൂലോക വൈകുണ്ഠം എന്നു അറിയപ്പെടുന്ന ഇവിടെ വെളിപ്പിനു 3 മണിക്കാണു നടതുറക്കുന്നത്‌.. സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്‍ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്‌..ഉദയാസ്തമന പൂജയുണ്ടങ്കില്‍ പൂജയുടെ എണ്ണം ഇരുപത്തിയൊന്നാകും.


നിത്യപൂജകള്‍.

രാവിലെ 3.00-3.20 നിര്‍മ്മാല്യം
പുലര്‍ച്ചെ രണ്ടര മണിക്ക്‌ മേല്‍ശന്തി രുദ്രതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞ്‌ മൂന്നു മണിയോടെ ശ്രീകോവില്‍ നടതുറക്കുന്നു. നദസ്വരവും ശംഖനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാന്‍ പള്ളിയുണരുന്നത്‌..തലേന്നു ചര്‍ത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദര്‍ശിക്കുന്നത്‌ പുണ്യകരമായ അനുഭവമാണു..രാത്രി മുഴുവന്‍ ശ്രീകോവിലില്‍ തങ്ങിനില്‍ക്കുന്ന ഭഗവദ്‌ ചൈതന്യം ഈ സമയം പുറത്തേക്ക്‌ പ്രസരിക്കുകയും ഭക്തി ലഹരിയില്‍ തൊഴുതു നില്‍ക്കുന്നവരില്‍ അലിഞ്ഞുചേരുകയും ചെയ്യും.. വ്യാഴ,ബുധ ദോഷമുള്ളവര്‍ക്ക്‌ ഏറ്റവും ഗുണകരമാണു ഈ നിര്‍മ്മാല്യ ദര്‍ശനം

3.20-3.30 തൈലാഭിഷേകം ,വാകച്ചാര്‍ത്ത്‌, ശംഖാഭിഷേകം
തലേ ദിവസത്തെ ആടയാഭരണങ്ങള്‍ നീക്കിയ ശേഷം തൈലഭിഷേകം നടക്കും ശുദ്ധമായ നല്ലെണ്ണയാണു ഇതിനു ഉപയോഗിക്കുന്നത്‌..ചക്കിലാട്ടിയ 8 നാഴി നല്ലെണ്ണ തലേ ദിവസം തന്നെ വെള്ളിക്കുടത്തിലാക്കി ഇലകൊണ്ടൂ കുടം മൂടിവെക്കും ഭഗവാണ്റ്റെ ദേഹത്തു കൂടി ഒഴുകിയിറങ്ങുന്ന എണ്ണ വിശേഷപ്പെട്ട ഔഷധമാണു..ഏതു രോഗത്തിനും വിശേഷിച്ചു വാതരോഗത്തിനും ഈ ഔഷധം ഉള്ളില്‍ കഴിക്കുകയോ പുറമെ പുരട്ടുകയോ ചെയ്യാം വഴിപാടായി കൌണ്ടറില്‍ ഇത്‌ ഭക്തജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ സൌകര്യം ഉണ്ട്‌.. തൈലാഭിഷേകം കഴിയുമ്പോള്‍ ആണു വാകചാര്‍ത്ത്‌..എണ്ണ നിശ്ശേഷം തുടച്ചു നീക്കിയ ശേഷം വിഗ്രഹത്തില്‍ നെന്‍മേനി വാക പ്പൊടി വിതറും. ഇതാണു വാകചാര്‍ത്ത്‌..വിഗ്രഹത്തില്‍ മുഴുവന്‍ വാകപ്പൊടി തൂകിയ ശേഷം ചെറിയ ബ്രഷ്‌ ഉപയോഗിച്ചു അതു തുടച്ചു മാറ്റും..തുടര്‍ന്ന്‌ ശംഖാഭിഷേകം ആണു..വലംപിരി ശംഖില്‍ തീര്‍ത്ഥജലം നിറച്ച്‌ വേദമന്ത്രങ്ങള്‍ ഉരുവിട്ടികൊണ്ടു മേല്‍ശന്തിയും ഒാതിക്കനും ചേര്‍ന്ന്‌ അഭിഷേകം നടത്തുന്നു..വാകപ്പൊടിയുടെ അംശവും മന്ത്രപൂരിതമായ തീര്‍ത്ഥ ജലവും ഒൌഷധഗുണമുള്ള വിഗ്രഹത്തിലൂടെ ഒഴുകിയിറങ്ങി എത്തുന്നതും വിശേഷ ഔഷധമാണു. ഇതു തീര്‍ത്ഥമായി ഭകതജങ്ങള്‍ക്ക്‌ വെളിയില്‍ ലഭിക്കും.ഇതിനു ശേഷം സ്വര്‍ണ്ണം കൊണ്ടുള്ള കുടത്തില്‍ തീര്‍ത്ഥജലം കൊണ്ടൂ അഭിഷേകം നടക്കുന്നു..

3.30-4.15 മലര്‍നിവേദ്യം അലങ്കാരം
പട്ട്‌ ശിരസ്സില്‍ വെച്ച്‌ അതിനു മേല്‍ സ്വര്‍ണ്ണകിരീടം വച്ച്‌ വലിയമാല കഴുത്തില്‍ ചാര്‍ത്തി രണ്ടു വയസ്സു പ്രായമുള്ള ഉണ്ണിയുടെ രൂപത്തില്‍ ഭഗവാനെ അലങ്കരിക്കും. പട്ടുകോണകം ധരിപ്പിച്ച്‌ അരഞ്ഞാണമായി മോതിര മാല ചാര്‍ത്തി കൈയില്‍ കദളിപ്പഴവും കൊടുത്താണു ഒരുക്കുന്നത്‌.. അപ്പോള്‍ നിവേദ്യം പതിവുണ്ടൂ.മലര്‍ ശര്‍ക്കര,കദളിപ്പഴം നാളികേരം എന്നിവയാണു നേദ്യസാധങ്ങള്‍ വെള്ളി പാത്രത്തിലാണു നേദ്യ ഒരുക്കുന്നത്‌.

4.15-4.30 ഉഷനിവേദ്യം
ഉഷനിവേദ്യത്തിനു ഉണ്ണിക്കണ്ണനു നെയ്യ്പ്പയസം ,വെണ്ണ, വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവയാണു ഇഷ്ടവിഭവങ്ങള്‍.

4.30-6.15എതിരേറ്റു പൂജ ,ഉഷ പൂജ
ഉഷ നിവേദ്യം കഴിഞ്ഞ്‌ 5.30 വരെ ഉള്ള സമയം ദര്‍ശനത്തിനു ഉള്ളതാണു..സൂര്യോദയം ആകുമ്പോഴുമേക്കും എതിരേറ്റു പൂജ തുടങ്ങുന്നു..സൂര്യനെ എതിരേല്‍ക്കുന്ന ചടങ്ങാണു എതിരേറ്റു പൂജയെന്നു പറയുന്നത്‌. ഉദയ സമയത്തെ ആശ്രയിച്ചാണു ഇതു നടത്തുന്നത്‌..ഈ സമയം പുറത്ത്‌ ഗണപതി ഹവനവും ഉപദേവന്‍മാരായ ഗണപതി ശാസ്താവ്‌,ഭഗവതി എന്നിവര്‍ക്ക്‌ നിവേദ്യം നടത്തുന്നു..വെള്ളച്ചോറു, കദളിപ്പഴം,പഞ്ചസാര എന്നിവ തൃമധുരത്തോടോപ്പം ഈ നിവേദ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു.. ഈ സമയം തന്നെ ഭഗവാനും പൂജ നടക്കുന്നുണ്ടായിരിക്കും

6.15-7.00 ശ്രീബലി
എതിരേറ്റു പൂജകഴിഞ്ഞാല്‍ ശീവേലിക്കുള്ള ഒരുക്കങ്ങളായി..ആനപ്പുറത്തണു ശ്രീബലി,, ശ്രീബലിക്ക്‌ തിടമ്പേറ്റാന്‍ അതിനവകാശമുള്ള പതിമ്മുന്ന്‌ ഇല്ലക്കാരില്‍ നിന്നും ആറു മാസം കൂടിയിരിക്കുമ്പോള്‍ രണ്ടുപേരെ വീതം തിരഞ്ഞെടുക്കും. മൂന്ന്‌ പ്രദക്ഷിണമാണു ശ്രീബലിക്കുള്ളത്‌..ആദ്യ പ്രദക്ഷിണത്തില്‍ തണ്റ്റെ ഭൂതഗണങ്ങള്‍ക്ക്‌ നിവേദ്യംകൊടുക്കുന്നത്‌ നേരില്‍ കണ്ട്‌ ശേഷം രണ്ടൂം മൂന്നും പ്രദക്ഷിണം സന്തോഷസൂചകമായി ഭക്തരോടൊപ്പം നടത്തിയിട്ടാണു ഉള്ളിലേക്ക്‌ പോകുന്നത്‌..

7.00-9.00 പാലഭിഷേകം നവകാഭിഷേകം പന്തീരടി നിവേദ്യം പൂജ
ആദ്യം രുദ്ര തീര്‍ത്ഥജലം കൊണ്ടു അഭിക്ഷേകം നടത്തിയ ശേഷം ഇളനീരുകൊണ്ടു അഭിക്ഷേകം നടത്തുന്നു. അതു കഴിഞ്ഞാണു പാലഭിക്ഷേകം . ഇതിനു വേണ്ടി പശുക്കളെ ദേവസ്വം വളര്‍ത്തുന്നുണ്ടു. ഇതില്‍ നിന്നും അന്നന്ന്‌ കിട്ടുന്ന പാലിണ്റ്റെ പകുതി അഭിക്ഷേകത്തിനും ബാക്കി പാല്‍പ്പായസത്തിനും ഉപയോഗിക്കും. തുടര്‍ന്നാണു നവകാഭിക്ഷേകം ഒന്‍പത്‌ കുടത്തില്‍ നിറച്ച തീര്‍ത്ഥമാണു അഭിക്ഷേകം ചെയ്യുന്നത്‌. മൂന്ന്‌ ലിറ്റര്‍ വീതം കൊള്ള്ളുന്ന ഒന്‍പത്‌ വെള്ളിക്കുടങ്ങളാണു ഇതിനുപയോഗിക്കുന്നത്‌.അതുകഴിഞ്ഞ്‌ ഭഗവാനെ ഉണ്ണികൃഷ്ണനായി ഒരുക്കുന്നു. മഞ്ഞപ്പട്ട്‌ ചുറ്റി കിരീടവും മാലയും ഒാടക്കുഴലും പൊന്നരിഞ്ഞാണവും ധരിപ്പിച്ച്‌ അരക്ക്‌ മേലോട്ട്‌ ചന്ദനം ചാര്‍ത്തുന്നു. ഒരുക്കം കഴിഞ്ഞ്‌ പന്തീരടി പൂജയാണു. നിഴലിനു പന്ത്രണ്ടടി നീളമുള്ള സമയത്ത്‌ നടത്തുന്നതാണു പന്തീരടി പൂജ. ഈ സമയത്തും നിവേദ്യം ഉണ്ടു. പായസവും ചോറും ആണു നേദിക്കുന്നത്‌. ചോറു കൈക്കുത്തരി കൊണ്ടു തന്നെ വെക്കുന്നു. പന്തീരടി പൂജ നടത്തുന്നത്‌ ഒാതിക്കന്‍മാര്‍ ആണു. നാലു കുടുംബക്കാര്‍ ഇതിനു അവകാശികളായുണ്ടൂ. മണ്ഡലകാലത്ത്‌ പഞ്ചഗവ്യം കൊണ്ടൂള്ള അഭിഷേകം ഉണ്ട്‌.വിദ്യാലാഭത്തിനു ഈ പ്രസാദം അതീവ ഗുണകരമാണു. രോഗങ്ങള്‍ക്ക്‌ ഔഷധമായും ഇത്‌ ഉപയോഗിക്കുന്നു.9 മുതല്‍ 11.30 വരെ ദര്‍ശന സമയം ആണു.

11.30-12.30 ഉച്ച പൂജ
ഉച്ച പൂജക്ക്‌ വിപുലമായ ചടങ്ങുകളാണു. നിവേദ്യമാണു പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം,ഇരട്ടിപ്രഥമന്‍, എന്നിവക്ക്‌ പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു ,പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത്‌ തന്നെ ഒരു ശ്രേഷ്ഠബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും.നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ.ഈ സമയം പുറത്ത്‌ ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണു ഒരുക്കുന്നുത്‌. ശംഖ്ചക്രഗദാ പത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു.ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്‌. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക്‌ മുന്‍പേ നട അടക്കും.

വൈകിട്ട്‌ 4.30-5.00കാഴ്ച ശീവേലി
വൈകുന്നേരം നാലരക്കാണു നടതുറക്കുന്നത്‌.തുറന്നാല്‍ ഉടന്‍ തന്നെ ശീവേലി നടത്തുന്നു. ഉച്ചക്ക്‌ നടത്തേണ്ട ശീവേലി ഇവിടെ വൈകിട്ട്‌ നാലരക്കാണു. മൂന്നാനകളാണു എഴുന്നള്ളത്തിനു .നടുവിലുള്ള ആനപ്പുറത്ത്‌ ഭഗവാനും അകമ്പടിയായി നെറ്റിപ്പട്ടം കെട്ടിയ രണ്ടാനകളും. 5 മണി മുതല്‍ ദര്‍ശന സമയം ആണ് .

6.15-6.45 ദീപാരാധന
അസ്തമയ സമയത്താണു ദീപാരധന. സര്‍വ്വഭരണ വിഭൂഷിതനായ ഭഗവാനെ വെള്ളി വിളക്കില്‍ കത്തിച്ച ദീപം കൊണ്ടാണു ആരാധന നടത്തുന്നത്‌.അമ്പലം മുഴുവന്‍ ഈ സമയം ദീപം കൊണ്ടു അലങ്കരിക്കുന്നു.

7.30-8.15 അത്താഴ പൂജ നിവേദ്യം പൂജ
ദീപാരാധനക്ക്‌ ശേഷം അത്താഴ പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിക്കും നിവേദ്യത്തോടൊപ്പമാണു പൂജ. അവല്‍, വെള്ള നിവേദ്യം ,പഴം, പഞ്ചസാര, കാരോലപ്പം, പാലടപ്രഥമന്‍, പഞ്ചസാര പ്പായസം തുടങ്ങിയവയാണു നേദ്യ വിഭവങ്ങള്‍. അപ്പവും അടയും വച്ചുള്ള അത്താഴ പൂജ ഭഗവാനു പ്രിയപ്പെട്ടതത്രെ. കൊല്ലത്തില്‍ ഒരിക്കല്‍ (നിറപുത്തരി ദിവസം ഉപ്പുമാങ്ങവെച്ച്‌ പൂജയും പതിവുണ്ടു. )

8.45-9.00 അത്താഴ ശീവേലി
മൂന്നാമത്തെ ശീവേലി തുടങ്ങുന്നത്‌ അത്താഴ പൂജ കഴിഞ്ഞാണു.ക്ഷേത്രം മുഴുവന്‍ ദീപം കൊണ്ടു അലങ്കരിച്ചിരിക്കും മൂന്ന് പ്രദക്ഷിണം കഴിഞ്ഞാണു ഭഗവാന്‍ അകത്തേക്ക്‌ പോകുന്നത്‌.

9.00-9.15 തൃപ്പുക ഓല വായന

അത്താഴ ശീവേലി കഴിഞ്ഞാലുടന്‍ തൃപ്പുകയാണു. ചന്ദനം ഗുല്‍ഗുലു തുടങ്ങിയ എട്ടുതരം ഒൌഷധസുഗന്ധദ്രവ്യങ്ങള്‍ പൊടിച്ച്‌ ചേര്‍ത്ത്‌ ഭഗവാനെ പുകക്കുന്നു. ഈ സമയം അതീവ ഹൃദ്യമായ സുഗന്ധം ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക്‌ പ്രവഹിക്കും.ഇത്‌ ശ്വസിക്കുന്നതും ശരീരത്തില്‍ ഏല്‍ക്കുന്നതും ഏറ്റവും ഉത്തമം ആണു.രോഗശാന്തിക്കും ദോഷ ശമനത്തിനും ഇതേറെ ഗുണം ചെയ്യുന്നു. തൃപ്പുക കഴിഞ്ഞാല്‍ ഒാല വായന ആണു. കലവറയില്‍ നിന്ന് അന്നത്തെ ആവശ്യങ്ങള്‍ക്ക്‌ എടുത്ത സാധനങ്ങളുടെ അളവും വിവരങ്ങളും ഒാലയില്‍ രേഖപെടുത്തി ഭഗവാനെ വായിച്ച്‌ കേള്‍പ്പിക്കുന്നു. ഇതിനു നിയോഗിക്ക പെട്ട ആള്‍ ഒാല ഉറക്കെ വായിച്ച്‌ ശേഷം നടയില്‍ വെക്കുന്നു. 9.15 നു നട അടക്കുന്നു. നടയടച്ച ശേഷം ഭഗവാണ്റ്റെ സഹോദരീ സങ്കല്‍പത്തില്‍ ഉള്ള ഉപദേവതയായ ഇടത്തരികത്ത്കാവ്‌ ഭഗവതിക്ക്‌ അഴല്‍ നേദിക്കുക എന്ന ചടങ്ങും ക്ഷേത്രത്തില്‍ ഉണ്ടൂ. പച്ചരി,വെള്ളരി,നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടില്‍ തുണി ചുറ്റി എണ്ണയില്‍ നനച്ച്‌ കത്തിച്ച്‌ ദേവിക്ക അഗ്നി നേദിക്കുന്ന ചടങ്ങാണു അഴല്‍ നേദ്യം. നിര്‍മ്മാല്ല്യം മുതല്‍ തൃപ്പുകവരെ ഉള്ള ചടങ്ങുകള്‍ പന്ത്രണ്ട്‌ ദര്‍ശങ്ങള്‍ എന്ന് അറിയപ്പെടുന്നു. പന്ത്രണ്ട്‌ ദര്‍ശനങ്ങള്‍ കണ്ട്‌ ഭജനം ഇരിക്കൂന്നത്‌ ഏറ്റവും ഗുണകരമാണു. കൃഷ്ണനാട്ടം ആണു ഭഗവാന്‍റെ ഇഷ്ട വഴിപാട്‌.... ഉദയാസ്തമന പൂജ ഉള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെ ഉള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടെതില്‍ നിന്ന് മാറ്റം ഉണ്ടാകും. അന്നേ ദിവസം നട അടക്കാന്‍ എകദേശം രാത്രി 10 മണി ആകും.. അത്മസമര്‍പ്പണത്തോടെ ആചാര്യന്‍മാര്‍ നൂറ്റാണ്ടുകളായി നടത്തുന്ന പൂജാകര്‍മ്മങ്ങളും നിഷ്ഠയും ഉപാസനയുമാണു ഗുരുവായൂരിലെ ചൈതന്യതിന്‍റെ ഹേതു

No comments: