22/06/2015

സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?

സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. വൃക്ഷപൂജയെന്നത് ആത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ. വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ്‌ സങ്കല്‍പ്പം.

ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന്‌ രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല. മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്‍പ്പവും.

സര്‍പ്പദോഷം
************

സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

സര്‍പ്പദോഷ നിവാരണങ്ങള്‍
*************************

സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.


നാഗവഴിപാടുകളും ഫലസിദ്ധികളും
*********************************

1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്

2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും

3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍

4. മഞ്ഞള്‍ :- വിഷനാശത്തിന്

5. ചേന :- ത്വക്ക് രോഗശമനത്തിന്

6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

7. നെയ്യ് :- ദീര്‍ഘായുസ്സിന്

8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :- സര്‍പ്പദോഷ പരിഹാരത്തിന്

9. പാല്, കദളിപ്പഴം, നെയ്യ് പായസ്സം :- ഇഷ്ടകാര്യസിദ്ധി

10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :- സന്താനലാഭത്തിന്

11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

No comments: