29/07/2014

ശ്രീനാരായണഗുരുവും ക്രിസ്ത്യൻ പാതിരിയും

ഒരിക്കല്‍ ശ്രീനാരായണ ഗുരുവിനോട് മതം മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ഒരു ക്രിസ്ത്യന്‍ പാതിരി അദ്ദേഹത്തിന്‍റെ അടുത്തു ചെന്നു.

പാതിരി : സ്വാമി ക്രിസ്തു മതത്തിൽ ചേരണം.

സ്വാമി : നിങ്ങൾക്ക് ഇപ്പോൾ എത്ര വയസ്സായി?

പാതിരി : മുപ്പത്.

സ്വാമി : നിങ്ങൾ ജനിക്കുന്നതിനു മുമ്പുതന്നെ നാം ക്രിസ്തുമതത്തിൽ ഉള്ളതാണ്. എന്താണ് നിങ്ങൾ വിശ്വസിക്കണമെന്ന് പറയുന്നത്?

പാതിരി : യേശുക്രിസ്തു മനുഷ്യരുടെ പാപമോചനത്തിനായി ജനിച്ചു എന്നുള്ളതിൽ വിശ്വസിക്കണം.

സ്വാമി : അപ്പോൾ യേശു ജനിച്ചതോടുകൂടി ജനങ്ങളുടെ പാപം എല്ലാം പോയിരിക്കണമല്ലോ, അതുകൊണ്ട് എല്ലാവരുടെയും പാപവിമോചനം അന്നുതന്നെ കഴിഞ്ഞു. അല്ലേ?

പാതിരി : അതെ.

സ്വാമി : ഇനി വിശ്വസിച്ചാലും ഇല്ലെങ്കിലും, ക്രിസ്ത്യാനി ഇല്ലെങ്കിലും അപ്പോൾ മോക്ഷം കിട്ടികഴിഞ്ഞു. അല്ലേ?

പാതിരി : അങ്ങനെയല്ല, ക്രിസ്തുവിന്റെ പേരില്‍ ജ്ഞാനസ്നാനം ചെയ്യാത്തവരുടെ പാപം നീങ്ങിയിട്ടില്ല.

സ്വാമി: അപ്പോൾ നിങ്ങൾ പറയുന്നത് യേശു ജനിച്ചതുകൊണ്ട് കുറച്ചുപേർക്ക് മാത്രം മോക്ഷം കിട്ടി എന്നാണോ?

പാതിരി :അങ്ങനെയല്ല, ക്രിസ്തു ജനിച്ചതുകൊണ്ട് എല്ലാവരും രക്ഷപെട്ടു. അത് മൂലതത്ത്വം ആണ്.

സ്വാമി : ബാക്കി ഒരുത്തരും ഇല്ലയോ?

പാതിരി : ഇല്ല.

സ്വാമി : എന്നാൽ എല്ലാവരും പണ്ടുതന്നെ രക്ഷിക്കപ്പെട്ടുവല്ലോ, ഇനി വിശ്വസിച്ചിട്ടു വേണ്ടല്ലോ രക്ഷപ്പെടാൻ.

പാതിരി : അങ്ങനെയല്ല, വിശ്വസിച്ചാലേ രക്ഷയുള്ളൂ.

സ്വാമി : എന്നാൽ യേശുവിന്റെ ജനനം കൊണ്ട് ഇപ്പോൾ വിശ്വസിക്കാനുള്ളവർ ഒഴികെ ബാക്കിയുള്ളവരാണ്‌ രക്ഷപ്പെട്ടത്. എല്ലാവരും രക്ഷിക്കപ്പെട്ടിട്ടില്ല.

പാതിരി : (വീണ്ടും) യേശുവിന്റെ ജന്മം കൊണ്ട് എല്ലാവരും രക്ഷപ്പെട്ടു.

സ്വാമികൾ സാവധാനത്തിൽ പാതിരിയുടെ സംഭാഷണത്തിൽ ഉള്ള പരസ്പര വിരുദ്ധമായ ഭാഗത്തെ തുറന്നു കാട്ടാൻ ശ്രമിച്ചു. പാതിരി അതൊന്നും സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ അടുത്ത് നില്കുന്ന ഒരാളോടായി പറഞ്ഞു.

സ്വാമി : കണ്ടോ? നല്ല വിശ്വാസം. ഇങ്ങനെയുള്ള വിശ്വാസം വേണം. നല്ല വിശ്വാസികൾ! നമ്മുടെ ഇടയിൽ ഇങ്ങനെയുള്ള വിശ്വാസം ഇല്ല. നല്ല വിശ്വാസികൾ!

(ശ്രീനാരായണ ഗുരുസ്വമികളുടെ ജീവചരിത്രം – മൂർക്കോത്ത് കുമാരൻ പേജ് -234,235)

‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ യെന്ന സന്ദേശം യുക്തിക്ക് നിരക്കാത്തതാണെന്നു വാദിച്ചുകൊണ്ട് 1949ല്‍ കൊല്ലത്ത് മതപ്രചാരണവേദിയില്‍ ഒരു പാതിരി പ്രസംഗിച്ചു. അതിനു കേരളകൌമുദി നല്‍കിയ മറുപടിയില്‍ ഇങ്ങനെ കാണുന്നു:

“അജ്ഞത, അജ്ഞതയാണെന്നറിഞ്ഞശേഷവും അതിനെ പുരോഹിത പ്രഭാവത്വത്തിന്റെ നിലനില്‍പ്പിനുവേണ്ടി സാധൂകരിച്ചുകൊണ്ട് നടക്കാന്‍ ഇടവരുന്ന മനുഷ്യന്‍ ദയാര്‍ഹന്‍ മാത്രമാകുന്നു. ശ്രീനാരായണഗുരുദേവന്‍ പറയുന്നതുപോലെ, ആ മനുഷ്യന്‍ നന്നായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

No comments: