13/12/2014

മഹര്‍ഷി വേദവ്യാസൻ

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി. സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു. സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു. ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌നിന്നും അംബിക, അംബാലിക എന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു. ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു. ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന. ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിടവരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും, അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി. ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു. ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.

No comments: